നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണം; ബില്‍ഡേഴ്സിനെ രക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല; നിലപാട് വ്യക്തമാക്കി കാനം

മരട് വിഷയത്തില്‍ നിയമ പ്രശ്‌നവും മാനുഷിക പ്രശ്‌നവുമുണ്ട്. ഫ്‌ളാറ്റ് വാങ്ങിയ ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. എങ്ങനെ പരിഹരിക്കണം എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം

പാലാ: തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ബില്‍ഡേഴ്സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മരടിലെ ഫ്‌ലാറ്റുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മരട് വിഷയത്തില്‍ നിയമ പ്രശ്‌നവും മാനുഷിക പ്രശ്‌നവുമുണ്ട്. ഫ്‌ളാറ്റ് വാങ്ങിയ ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. എങ്ങനെ പരിഹരിക്കണം എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. മറ്റന്നാള്‍ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഇവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും കാനം രാജേന്ദ്രന്‍ പറയുന്നു.

നിയമം ലംഘിച്ച് ഫ്‌ളാറ്റ് പണിതതിന് 2007ല്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലമാണ്. 2019 വരെയുളള 12 വര്‍ഷക്കാലം നിയമയുദ്ധം നടന്നു. തുടര്‍ന്നായിരുന്നു ഫ്‌ളാറ്റ് പൊളിക്കാനുളള സുപ്രീംകോടതി വിധി വന്നത്. അതുകൊണ്ട് തന്നെ നിയമപ്രശ്‌നമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Exit mobile version