തീവണ്ടി യാത്രക്കാരന്‍ കുഴഞ്ഞു വീണു, ചികിത്സ കിട്ടാതെ പ്ലാറ്റ്‌ഫോമില്‍ കിടന്നത് അരമണിക്കൂറോളം; ഒടുവില്‍ മരണത്തിന് കീഴടങ്ങി

ഓണാവധിക്ക് നാട്ടിലെത്തി തിരിച്ചുപോവുകയായിരുന്നു മോഹനന്‍ നായരും ഭാര്യ ബിന്ദുവും.

ഷൊര്‍ണൂര്‍: തീവണ്ടിയാത്രയ്ക്കിടെ കുഴഞ്ഞു വീണ യാത്രക്കാരന്‍ ചികിത്സ കിട്ടാതെ പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരണപ്പെട്ടു. തൃശ്ശൂര്‍ പേരാമംഗലം പെരിങ്ങന്നൂര്‍ വിളക്കത്ര മോഹനന്‍ നായര്‍ (57) ആണ് മരണപ്പെട്ടത്. തൃശ്ശൂരില്‍ നിന്ന് പൂനെയ്ക്കുള്ള യാത്രയ്ക്കിടെ നേത്രാവതി എക്‌സ്പ്രസ്സില്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് അദ്ദേഹം കുഴഞ്ഞു വീണത്. സഹയാത്രികരിലൊരാളുടെ മടിയിലേക്ക് വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

ഉടന്‍ തന്നെ തീവണ്ടിയില്‍ നിന്ന് പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വാഹനം ലഭിക്കാത്തതിനാല്‍ അരമണിക്കൂറിലധികം പ്ലാറ്റ്ഫോമില്‍ കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍, പിന്നീട് റെയില്‍വേ ഡോക്ടര്‍ പ്ലാറ്റ്ഫോമിലെത്തി പരിശോധിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ആംബുലന്‍സില്ലാത്തതാണ് മോഹനന്‍ നായരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

പിന്നീട്, ശ്മശാനം നടത്തിപ്പുകാരുടെ ആംബുലന്‍സ് എത്തിച്ച് റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി തുടര്‍ പരിശോധനകള്‍ നടത്തുകയായിരുന്നു. റെയില്‍വേ സുരക്ഷാസേനയും റെയില്‍വേ പോലീസും സ്ഥലത്തെത്തിയാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഓണാവധിക്ക് നാട്ടിലെത്തി തിരിച്ചുപോവുകയായിരുന്നു മോഹനന്‍ നായരും ഭാര്യ ബിന്ദുവും.

Exit mobile version