കാലെടുത്ത് വെയ്ക്കുന്നത് കായലിലേയ്ക്ക്; കായലില്‍ തന്നെ വിവാഹ മണ്ഡപമൊരുക്കി, വല്യച്ഛന്റെ കരുതലില്‍ മീരയ്ക്ക് മാംഗല്യം, കുറിപ്പ്

മാതാപിതാക്കളുടെ സ്ഥാനത്ത് നിന്നു തന്നെയാണ് ഇവര്‍ മീരയുടെ കൈപിടിച്ച് ഏല്‍പ്പിച്ചത്.

പനങ്ങാട്: കാലെടുത്ത് വെയ്ക്കുന്നത് കായലിലേയ്ക്ക്. നടക്കാന്‍ പോലും ആകാത്ത ഇടത്ത് നടത്തിയ വിവാഹമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കായലില്‍ തന്നെ തട്ടടിച്ച് മണ്ഡപം ഒരുക്കിയാണ് വിവാഹം നടത്തിയത്. പനങ്ങാട് മുണ്ടേമ്പിള്ളി കടവിലാണ് വ്യത്യസ്തമായ വിവാഹപ്പന്തല്‍ ഒരുക്കി വിവാഹം നടത്തിയത്.

കായലിലെ കുഞ്ഞോളങ്ങളെ സാക്ഷിയാക്കി പരേതരായ മുണ്ടേമ്പിള്ളി കട്ടേച്ചിറയില്‍ മുരളീധരന്റെയും രമയുടെയും മകള്‍ മീരയുടെ വിവാഹമാണ് നടന്നത്. സ്വന്തം വല്യച്ഛനാണ് വിവാഹം നടത്തി കൊടുത്തത്. കുണ്ടന്നൂര്‍ ഉണ്ണിപ്പറമ്പില്‍ സരസന്റെയും മിനിയുടെയും മകന്‍ സനല്‍ ആണ് മീരയ്ക്ക് താലി ചാര്‍ത്തിയത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ച രമയെ സ്വന്തം മകളെപ്പോലെയാണ് വല്യച്ഛന്‍ കെവി പ്രദീപനും ഭാര്യ കാഞ്ചനയും നോക്കി വളര്‍ത്തിയത്.

മാതാപിതാക്കളുടെ സ്ഥാനത്ത് നിന്നു തന്നെയാണ് ഇവര്‍ മീരയുടെ കൈപിടിച്ച് ഏല്‍പ്പിച്ചത്. ഹാള്‍ വാടകയ്‌ക്കെടുക്കാനും മറ്റുമുള്ള ശേഷി ഇല്ലാത്തതിനാലാണ് കായലില്‍ പന്തലിട്ടതെന്ന് പ്രദീപന്‍ പറയുന്നു. വിവാഹത്തെ കുറിച്ച് ശ്യാമളന്‍ പനങ്ങാട് എന്ന സുഹൃത്താണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സ്‌നേഹവും കരുതലും കാരുണ്യവും വറ്റിപ്പോയിട്ടില്ല.” …………..! പനങ്ങാട് ഗ്രാമം സെപ്തംബര്‍ 1ന് ആഘോഷിച്ച ഒരു വിവാഹ ചടങ്ങ് അത് ഉറക്കെയുറക്കെ വിളിച്ചു പറയുന്നു. പനങ്ങാട് മുണ്ടേമ്പിള്ളി കാട്ടേച്ചിറയില്‍ മുരളിയുടെ മകള്‍ മീരയുടെ വിവാഹ വേദി. മീരയും അനുജത്തിയും കുഞ്ഞുങ്ങളായിരുന്നപ്പോള്‍ തന്നെ അപ്രതീക്ഷിതമായി മരണം മുരളിയെ കൂട്ടിക്കൊണ്ടുപോയി.

ഏറെ താമസിയാതെ മീരയുടെ അമ്മ രമയും വിടവാങ്ങി. പറക്കമുറ്റാത്ത 2 പെണ്‍കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ച മുരളിയുടെ ജ്യേഷ്ഠന്‍ ശ്രീ.K .V പ്രദീപന്‍ , പക്ഷെ തളര്‍ന്നില്ല. തിരതല്ലുന്ന പനങ്ങാട് കായലിനരികിലെ വീട്ടിലിരുന്ന് മുന്നോട്ട് കുതിക്കാന്‍ തന്നെ ഉറച്ച തീരുമാനമെടുത്തു. ഭാര്യ കാഞ്ചന പ്രദീപനും പരിപൂര്‍ണ പിന്‍തുണയുമായി ചേര്‍ന്നു നിന്നു. സ്‌നേഹത്തിന്റെ കരസ്പര്‍ശവുമായി പിന്നീടങ്ങോട്ട് 2 കുടുംബഭാരവുമായി ഗൃഹനാഥന്‍ പ്രദീപന്‍ ഏറെ പ്രയാസപ്പെട്ടു.

കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി. സംരക്ഷണവും ഏറെ കരുതലുമായി കാലം മുന്നോട്ടു നീങ്ങവെ വീണ്ടും പ്രദീപനെ തേടി ദുരന്തങ്ങളെത്തി. ജോലി സ്ഥലത്തു വച്ച് കണ്ണിന് പരിക്കേറ്റ് ചികിത്സയിലായി. മറ്റൊരു തൊഴിലിടത്തു വച്ച് ഒരു കാലിന് ഗുരുതരമായി പരിക്കേറ്റ് ഒട്ടേറെക്കാലം കിടക്കയിലായി. ദുരന്തമുഖങ്ങളെ സധൈര്യം നേരിട്ട പ്രദീപന്‍ വീടിനു മുന്നിലെ കായലിലെ നിലയ്ക്കാത്ത ഓളങ്ങളെ മാത്രം കാണുന്ന സ്ഥിതിയിലെത്തി. കിടക്കയിലായി.

എന്നിട്ടും പ്രതിബന്ധങ്ങളെയാകെ അതിജീവിച്ച് ആ മത്സ്യത്തൊഴിലാളി കുടുംബവീട് ഇന്നലെ ആഹ്ലാദ തിരതല്ലുന്ന നിമിഷങ്ങള്‍ക്ക് വേദിയൊരുക്കി. കായലിനു മുകളില്‍ പലക നിരത്തി പന്തലിട്ട് അനുജന്റെ മകളുടെ വിവാഹം നടത്തി. ‘ പ്രദീപനും കാഞ്ചനയും ചേര്‍ന്ന് കുണ്ടന്നൂര്‍ സ്വദേശിയായ സനലിന്റെ കൈകളിലേക്ക് ‘ മകളെ ‘ഏല്പിച്ചു കൊടുത്തു. കാഞ്ചനയെ ചേര്‍ത്തു പിടിച്ച് മീരയും അനുജത്തിയും അലമുറയിട്ടു കരഞ്ഞ കാഴ്ച ഏവരുടേയും കണ്ണു നനയിച്ചു.

വധൂവരന്മാരെ ആശീര്‍വദിക്കാന്‍ വീടിന്റെ തൊട്ടടുത്തുള്ള ഭാരത റാണി പള്ളി വികാരിയും ഭാരവാഹികളും ഉള്‍പ്പടെ നാനാതുറകളില്‍ പെട്ട ജനക്കൂട്ടം എത്തിയിരുന്നു. സുരക്ഷാ പുരുഷ സംഘത്തിലെ പ്രധാന പ്രവര്‍ത്തകന്‍ കൂടിയായ പ്രദീപനെ സഹായിക്കാന്‍ സംഘഅംഗങ്ങളും കുടുംബത്തോടെ എത്തിച്ചേര്‍ന്നു. അണുകുടുംബ സംവിധാനങ്ങളിലേക്ക് നമ്മുടെ സമൂഹം എന്നേ വീണു കഴിഞ്ഞു.

താനും ഭാര്യയും മക്കളും എന്ന സ്വകാര്യതയിലേക്ക് വഴുതി വീണ് സ്വന്തം ജീവിത ചിന്തകള്‍ക്ക് മാത്രം സമയം മെനക്കെടുത്തുന്ന ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ സഹോദര സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും നിലയ്ക്കാത്ത നീരുറവ നമുക്കിടയില്‍ നിന്ന് വറ്റിപ്പോയിട്ടില്ല എന്ന് പ്രദീപന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. സ്‌നേഹ ബന്ധത്തിന്റെ പുതിയ പാഠങ്ങള്‍ സമൂഹത്തിനു നല്‍കിയ പ്രിയ സുഹൃത്ത് പ്രദീപന് ഹൃദയം നിറഞ്ഞ നമസ്‌ക്കാരം. കൂപ്പുകൈ.

സനലിനും മീരയ്ക്കും മംഗളാശംസകള്‍. കൈവിടാത്ത കരുതലിന്റെ നേര്‍ക്കാഴ്ചയ്ക്ക് കായലോളങ്ങളും സാക്ഷി…..!

Exit mobile version