ശബരിമല വിഷയം; തന്ത്രി, രാജകുടുംബങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയേക്കും; 15ന് ചേരുന്ന സര്‍വ്വ കക്ഷിയോഗത്തിന് ശേഷമെന്ന് സൂചന

മുഖ്യമന്ത്രി ഇത് രണ്ടാം തവണയാണ് തന്ത്രി കുടുംബവുമായി ചര്‍ച്ചക്കൊരുങ്ങുന്നത്.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന ഉത്തരവിന് പിന്നാലെ വിഷയത്തില്‍ ചര്‍ച്ചകള്‍ക്കൊരുങ്ങി സര്‍ക്കാര്‍. തന്ത്രിമാരുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കും. നാളെ വിളിച്ചിരിക്കുന്ന സര്‍വ്വക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് സാധ്യത. മുഖ്യമന്ത്രിയുടെ ദൂതന്‍ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തി.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സമവായത്തിനൊരുങ്ങിയ സര്‍ക്കാര്‍,വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് സര്‍വ്വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍വകക്ഷി യോഗം ചേരുന്നത്. കോടതി വിധി നടപ്പിലാക്കുക എന്നതാണ് പുതിയ ഉത്തരവ് എങ്കില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചതിന് ശേഷം മാത്രമേ മുന്നോട്ട് പോകാവൂ എന്ന ധാരണയുണ്ടായിരുന്നു.

മുഖ്യമന്ത്രി ഇത് രണ്ടാം തവണയാണ് തന്ത്രി കുടുംബവുമായി ചര്‍ച്ചക്കൊരുങ്ങുന്നത്. നേരത്തെ തന്ത്രി, രാജ കുടുംബങ്ങളുമായി സര്‍ക്കാര്‍ സമവായചര്‍ച്ച നടത്താന്‍ വിളിച്ചിരുന്നെങ്കിലും അവര്‍ എത്തിയിരുന്നില്ല.

Exit mobile version