കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു; ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചു

ഇന്ന് കണ്ടെടുത്ത രണ്ട് മൃതദേഹവും തിരിച്ചറിയാനായിട്ടില്ല.

മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു. ഇന്നത്തെ തെരച്ചില്‍ തല്‍ക്കാലം നിര്‍ത്തി വച്ചു. നാളെ തെരച്ചില്‍ തുടരും.

ഇന്ന് കണ്ടെടുത്ത രണ്ട് മൃതദേഹവും തിരിച്ചറിയാനായിട്ടില്ല. ഒരു മൃതദേഹം പുരുഷന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ വീടുകള്‍ നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നാണ് മറ്റൊരു മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തത്.

നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ തന്നെ കുറച്ചു കൂടി ആഴത്തില്‍ കുഴിച്ച് മണ്ണ് നീക്കിയപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതുവരെ സ്ഥലത്ത് നിന്ന് ആകെ 48 മൃതദേഹങ്ങള്‍ കണ്ടെത്തി. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്.

അതേസമയം, കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ അറിയിച്ചു.

Exit mobile version