ചെരുപ്പ് തുന്നികിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പേരാമ്പ്രയിലെ ലിസി

കോഴിക്കോട്; പ്രളയത്തില്‍ മുങ്ങുന്ന കേരളത്തെ കരകയറ്റാന്‍ പതിനായിരം രൂപ നല്‍കി രാജസ്ഥാന്‍കാരിയായ ചെരിപ്പുകുത്തി. വഴിയോരത്തില്‍ നിന്ന് ചെരുപ്പ് തുന്നികിട്ടുന്ന ചില്ലിക്കാശില്‍നിന്നാണ് ലിസി എന്ന ഡയാന വര്‍ഗ്ഗീസ് വലിയ തുക നാടിന് സമ്മാനിക്കുന്നത്. ഇവര്‍ കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തിലും സഹായവുമായി രംഗത്തെത്തിയിരുന്നു.

ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ വളന്റിയര്‍ , തെരുവോര തൊഴിലാളി യൂണിയന്‍ ഭാരാവാഹി എന്നീ നിലകളില്‍ ലിസി സജീവമാണ്. പേരാമ്പ്ര ബസ്സ്റ്റാന്‍ഡിന്റെ ഓരത്തിരുന്ന് പൊട്ടിയ ചെരിപ്പുകള്‍ തുന്നിക്കിട്ടുന്ന തുച്ഛമായ തുക സ്വരൂപിച്ച് വെച്ചാണ് ലിസി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും സംഭാവന നല്‍കാര്‍. കഴിഞ്ഞവര്‍ഷം താണ്ഡവമാടിയ പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ പതിനായിരം രൂപയും ഇരുപത്തഞ്ച് സാരിയുമായിരുന്നു ലിസി സംഭാവനയായി നല്‍കിയത്.

ആസിഡ് പൊള്ളലേറ്റ ശരീരവുമായി ചെറുപ്രായത്തില്‍ കൊയിലാണ്ടിയില്‍ എത്തിയതാണ് രാജസ്ഥാനിലെ ജയപൂര്‍ സ്വദേശിയായ ലിസി . പത്തുവര്‍ഷത്തിലധികമായി പേരാമ്പ്രയിലാണ് ഇവര്‍.

Exit mobile version