ഉറ്റവരും വീടും നഷ്ടപ്പെട്ടു; പുത്തുമല ദുരന്തം സമ്മാനിച്ച ആഘാതത്തിലും പുഞ്ചിരിച്ച് മിസ്‌രിയ എന്ന കുസൃതിക്കുട്ടി, കരയാന്‍ വെമ്പിനില്‍ക്കുന്നവര്‍ക്കും ഇവള്‍ ആശ്വാസം

പുത്തുമലയിലെ ദുരന്തം അവള്‍ക്ക് സമ്മാനിച്ചത് നോവുകള്‍ മാത്രമാണ്.

പുത്തുമല: സംസ്ഥാനം നേരിട്ട രണ്ടാം പ്രകൃതി ദുരന്തത്തിലെ നോവുന്ന ജീവിതങ്ങള്‍ തീരുന്നില്ല. എവിടെയും കണ്ണീര്‍ കാഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ ദുരന്തം പല ജീവനുകള്‍ എടുത്തിട്ടും അതില്‍ നിന്നും പുഞ്ചിരിച്ച് വീണ്ടും വിധിയോട് പൊരുതുവാന്‍ ഇറങ്ങിയിരിക്കുകയാണ് കേരളക്കര. അത്തരത്തിലൊരു ആശ്വാസവും ആത്മവിശ്വാസവും നല്‍കുകയാണ് പുത്തുമലയിലെ മിസ്‌രിയ എന്ന കുസൃതിക്കുട്ടി.

പുത്തുമലയിലെ ദുരന്തം അവള്‍ക്ക് സമ്മാനിച്ചത് നോവുകള്‍ മാത്രമാണ്. ബന്ധുക്കളും വീടുമാണ് അവള്‍ക്ക് നഷ്ടപ്പെട്ടത്. എല്ലാ ആഘാതങ്ങളും ദുഃഖങ്ങളും ഉള്ളില്‍ ഒതുക്കി ചിരിക്കാന്‍ ശ്രമിക്കുകയാണ് മിസ്‌രിയ. കരയാന്‍ വെമ്പിനില്‍ക്കുന്നവര്‍ പോലും ഇവളുടെ മുഖം കണ്ടാല്‍ ഒന്നു പുഞ്ചിരിക്കും. അത്രമേല്‍ ആത്മവിശ്വാസമാണ് മിസ്‌രിയ നല്‍കുന്നത്.

ബന്ധുക്കളും വീടും നഷ്ടമായതിന്റെ നോവ് ഒരു നിമിഷം മറന്ന് അവര്‍ നില്‍ക്കുമ്പോള്‍ എസ്പിസിക്കാരിയുടെ ഗൗരവത്തോടെ മിസ്‌രിയ ചില നിര്‍ദേശങ്ങള്‍ നല്‍കും. അനുസരിക്കാന്‍ ആര്‍ക്കും മടിയൊന്നുമില്ല. കാരണം അവള്‍ എല്ലാവരുടെയും പ്രിയങ്കരിയായി മാറി കഴിഞ്ഞു. മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരിയായ മിസ്‌രിയ ഇതേ സ്‌കൂളില്‍ തുറന്ന ക്യാംപില്‍ സ്റ്റുഡന്റ് പോലീസ് കെഡറ്റ് ആയി സേവനത്തിനിറങ്ങുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ടുണ്ടായ ഉരുള്‍പൊട്ടല്‍ കണ്‍മുന്നില്‍ കാണുകയും അടുത്ത കൂട്ടുകാരിയും പിതൃസഹോദരപുത്രന്റെ ഭാര്യയുമായ ഹാജിറയെ നഷ്ടമാകുകയും ചെയ്ത മിസ്രിയ പിറ്റേന്നു രാവിലെയാണ് ക്യാംപില്‍ എത്തുന്നത്. അന്ന് മുതല്‍ ക്യാംപിലും സജീവമായി. ആകെ 5 പേരെ നഷ്ടമായ പച്ചക്കാട് മലയില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് താങ്ങായി, ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവള്‍ ഓടിനടക്കുകയാണ്.

വീട് നഷ്ടമായതിനാല്‍ ഉപ്പ സുലൈമാനും ഉമ്മ സലീനയും ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേട്ട് അന്ന് തൊട്ടുമുകളിലെ സഹോദരന്റെ വീട്ടിലേക്കു മാറിയതിനാലാണ് ഇവര്‍ മരണവക്കില്‍ നിന്ന് രക്ഷപ്പെട്ടത്. മലയൊന്നാകെ ഇളകി തൊട്ടുമുന്നിലൂടെ ഒഴുകിപ്പോയതും ഭൂമി കുലുങ്ങിയതുമെല്ലാം വിവരിക്കുന്നുണ്ട് മിസ്‌രിയ. മനസ്സിന് ‘ഷോക്ക്’ ആയിട്ടുണ്ടെങ്കില്‍ സേവനത്തിന് ഇറങ്ങേണ്ടെന്ന് അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. ‘എന്റെ നാട്ടുകാരാണിത്. അവരെ നോക്കാന്‍ ഞാന്‍ കൂടി വേണം’ അവള്‍ പറയുന്നു.

Exit mobile version