വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവം; അജാസ് കൃത്യം നടത്താന്‍ എത്തിയത് മറ്റൊരാളുടെ കാറില്‍

അജാസിനെ വ്യക്തിപരമായി അറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണു കാര്‍ നല്‍കിയതെന്നും രതീഷ് മാധ്യമങ്ങളോട് പറഞ്ഞു

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ പ്രതി അജാസ് മറ്റൊരാളുടെ കാറിലാണ് എത്തിയതെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. വെള്ളനിറത്തിലുള്ള ആള്‍ട്ടോ കാര്‍ ഉപയോഗിച്ച് സൗമ്യയുടെ സ്‌കൂട്ടറില്‍ ഇടിച്ചിട്ട ശേഷമാണ് വെട്ടിയതും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതും.

കൃത്യം നടത്താനായി പ്രതി ഉപയോഗിച്ചത് എറണാകുളം എളമക്കര സ്വദേശി രതീഷിന്റെ കാറാണ്. എന്നാല്‍ അജാസിനെ വ്യക്തിപരമായി അറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണു കാര്‍ നല്‍കിയതെന്നും രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

രതീഷിന്റെ കാര്‍ ബന്ധു ശ്യാം ആണ് ഉപയോഗിക്കുന്നത്. ‘കഴിഞ്ഞ പെരുന്നാളിന് ശ്യാമിന്റെ സുഹൃത്ത് ആലുവ സ്വദേശി ജാസറിന് ഉപയോഗിക്കാന്‍ കാര്‍ നല്‍കിയിരുന്നു. കാര്‍ എങ്ങനെ അജാസിന്റെ കൈവശം എത്തിയെന്ന് അറിയില്ലെന്ന് രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

എയര്‍പോര്‍ട്ടില്‍ പോകാനെന്ന് പറഞ്ഞ് ഈ സുഹൃത്തില്‍ നിന്ന് അജാസിന്റെ ഒരു ബന്ധു കാര്‍ വാങ്ങി. തുടര്‍ന്ന് ബന്ധുവിന് തിരുവനന്തപുരത്ത് പിഎസ്‌സി പരിീക്ഷയ്ക്ക് പോകാനെന്ന് പറഞ്ഞ അജാസ് ഇയാളുടെ കൈയില്‍ നിന്നും കാര്‍ വാങ്ങി. ശ്യാമിന്റെയും രതീഷിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version