കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്.

മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്.

മംഗളൂരു നേത്രാവതി പാലത്തില്‍ വച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. അവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അവസാനമായി സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതും ഇവിടെ വച്ചാണെന്ന് കര്‍ണാടക പോലീസ് പറഞ്ഞു.

ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നും ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്ക് താഴ്ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീന്‍പിടിത്തക്കാരനും പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

അതിനിടെ, കണ്ടെടുത്ത കത്ത് സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് മംഗളൂരു പോലീസ് വ്യക്തമാക്കി. കൈയ്യക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു.

Exit mobile version