യാത്രക്കാരായ കമിതാക്കളുടെ പ്രണയ നിമിഷങ്ങള്‍ പോണ്‍ സൈറ്റില്‍; മെട്രോ ജീവനക്കാരനെതിരേ നടപടി

ജീവനക്കാരിലാരോ ഡല്‍ഹി മെട്രോയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ചതാണെന്നാണ് സംശയം

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്രക്കാരായ കമിതാക്കളുടെ പ്രണയ നിമിഷങ്ങള്‍ പോണ്‍ സൈറ്റിലെത്തിയതിനെതിരെ പരാതി. ജീവനക്കാരിലാരോ ഡല്‍ഹി മെട്രോയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ചതാണെന്നാണ് സംശയം. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന കമിതാക്കള്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ജൂലൈ 18 ന് ഉച്ചയ്ക്ക് 2.22 ന് മെട്രോയില്‍ യാത്ര ചെയ്ത കമിതാക്കളുടെ ദൃശ്യമാണ് ചോര്‍ന്നത്. അതേസമയം പൊതുഗതാഗത സംവിധാനത്തിലുണ്ടായ ഈ വീഴ്ച വലിയ നാണക്കേടാണ് ഡല്‍ഹി മെട്രോ അധികൃതര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി മെട്രോ അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെട്രോയില്‍ സിസിടിവി സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണെന്നാണ് ഡിഎംആര്‍സി വ്യക്തമാക്കിയിരിക്കുന്നത്.

ഇത് മൂലം യാത്രക്കാരുടെ സ്വകാര്യതയ്ക്ക് യാതൊരു തകരാറും സംഭവിക്കില്ലെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ യാത്രക്കാരുടെ സ്വകാര്യത സംബന്ധിച്ച് വലിയ ആശങ്കയാണ് യാത്രക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. പോണ്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുറ്റക്കാരനായ ജീവനക്കാരനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഡിഎംആര്‍സി വ്യക്തമാക്കി.

Exit mobile version