‘കാവടിയുണ്ടാക്കുന്ന ജോലിയില്‍ നിന്ന് മുസ്ലീങ്ങളെയെല്ലാം പുറത്താക്കണം’; വര്‍ഗീയ പരാമര്‍ശം നടത്തി സാധ്വി പ്രാചി; പ്രസംഗത്തില്‍ അന്വേഷണം ആരംഭിച്ചു

യുപിയിലെ ബാഗ്പാട്ടില്‍ വച്ചാണ് വര്‍ഗീയ പ്രസംഗം നടത്തിയത്

ബാഗ്പാട്ട്: വീണ്ടും വിദ്വേഷ പ്രസംഗം നടത്തി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. കാവടിയുണ്ടാക്കുന്ന ജോലിയില്‍ നിന്ന് മുസ്ലീങ്ങളെയെല്ലാം പുറത്താക്കണമെന്നായിരുന്നു സാധ്വി പ്രാചി കഴിഞ്ഞ ദിവസം പറഞ്ഞത്. യുപിയിലെ ബാഗ്പാട്ടില്‍ വച്ചാണ് വര്‍ഗീയ പ്രസംഗം നടത്തിയത്.

ഹരിദ്വാറിലെ ശിവപ്രതിഷ്ഠയ്ക്ക് വേണ്ടി കാവടി നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നതില്‍ 99 ശതമാനവും മുസ്ലിങ്ങളാണ്. ഇവരെ പറഞ്ഞയക്കണം. രാജ്യത്തെ ഹിന്ദുക്കള്‍ക്ക് ജോലി കിട്ടാന്‍ ഇതാണ് വഴിയെന്നുമാണ് സാധ്വി പ്രസംഗിച്ചത്.

മദ്രസകളില്‍ ജനിക്കുന്നവരാണ് വളര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്നും, നാഥുറാം ഗോഡ്‌സയെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ളവര്‍ മദ്രസകളില്‍ ജനിക്കാറില്ലെന്നും മറ്റൊരു പ്രസംഗത്തില്‍ സാധ്വി പറഞ്ഞിരുന്നു.

പ്രസംഗം വിവാദമായതിന് പിന്നാലെ ബാഗ്പാട്ട് ജില്ലാ ഭരണകൂടം സാധ്വിയുടെ പ്രസംഗത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. അസിസ്റ്റന്റ് സുപ്രണ്ട് ഓഫ് പോലീസ് അനില്‍ സിംഗ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് എസ് പി വ്യക്തമാക്കി.

Exit mobile version