സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു; ഇനി ബിജെപിയിലേയ്ക്ക്

മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖര്‍.

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു. രാജി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അംഗീകരിക്കുകയും ചെയ്തു. ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായാണ് രാജി സമര്‍പ്പിച്ചത്.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബല്ലിയ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ നീരജ് ശേഖറിനെ സമാജ് വാദി പാര്‍ട്ടി രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത് അയക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖര്‍.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2007-ല്‍ ബല്ലിയയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് അദ്ദേഹം ആദ്യം ലോക്സഭയില്‍ എത്തിയത്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനും ഒപ്പം എത്തിയാണ് നീരജ് രാജിക്കത്ത് നല്‍കിയത്.

Exit mobile version