ഫലം കാണാതെ കോണ്‍ഗ്രസിന്റെ അനുനയശ്രമം; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ നാഗരാജ് ഉള്‍പ്പെടെ മൂന്ന് വിമതര്‍ ബിജെപി നേതാവിനൊപ്പം മുംബൈയില്‍

ബിജെപി നേതാവ് ആര്‍ അശോകിന് ഒപ്പമാണ് മുംബൈ വിമാനത്താവളത്തില്‍ നാഗരാജ് വന്നിറങ്ങിയത്.

മുംബൈ; ഫലം കാണാതെ കോണ്‍ഗ്രസിന്റെ അനുനയ ശ്രമങ്ങള്‍. സഖ്യസര്‍ക്കാരില്‍ തുടരുമെന്ന് ഇന്നലെ വ്യക്തമാക്കിയ എംടിബി നാഗരാജ് മുംബൈയിലെത്തി. ബിജെപി നേതാവ് ആര്‍ അശോകിന് ഒപ്പമാണ് മുംബൈ വിമാനത്താവളത്തില്‍ നാഗരാജ് വന്നിറങ്ങിയത്. നാഗരാജിന് പുറമേ കെ സുധാകര്‍, മുനിരത്‌ന നായിഡു എന്നീ എംഎല്‍എമാരും മുംബൈയിലെത്തിയിട്ടുണ്ട്.

വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെ അനുനയ ശ്രമങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. തുടര്‍ന്ന് വിമത എംഎല്‍എ എംടിബി നാഗരാജുമായി ഡികെ ശിവകുമാര്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നാഗരാജു സര്‍ക്കാരില്‍ തുടരുമെന്ന് ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വൈകിട്ടോടെ നാഗരാജു ഉള്‍പ്പെടെ അഞ്ച് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ കോണ്‍ഗ്രസിന്റെ അനുനയശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് പരാതിയുമായിട്ടാണ് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കെ സുധാകര്‍, റോഷന്‍ ബെയ്ഗ്, മുനിരത്ന നായിഡു, ആനന്ദ് സിംഗ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് നാഗരാജ് ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാര്‍ മുംബൈയിലേക്ക് പോയത്. എന്നാല്‍ ഇത്, വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനുളള കോണ്‍ഗ്രസിന്റെ തീവ്രശ്രമങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയായിരിക്കുകയാണ്.

Exit mobile version