ചെന്നൈയുടെ ദാഹമകറ്റാന്‍ 25 ലക്ഷം ലിറ്റര്‍ വെള്ളം; ആദ്യ ട്രെയിന്‍ പുറപ്പെട്ടു, വെള്ളത്തെ ‘വരവേല്‍ക്കാന്‍’ ഒരുങ്ങി നഗരവും

ആദ്യട്രെയിന്‍ ചെന്നൈയില്‍ എത്തുന്നതിന് പിന്നാലെ തന്നെ മറ്റൊരു ട്രെയിനിലും വെള്ളമെത്തിക്കും

ചെന്നൈ: കടുത്ത വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിന് ആശ്വാസവുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ആദ്യഘട്ടത്തില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളവുമായാണ് പോകുന്നത്. ജോലാര്‍പ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വെള്ളം സ്വീകരിച്ച് വെള്ളിയാഴ്ച രാവിലെ ട്രെയിന്‍ പുറപ്പെട്ടത്.

ആദ്യ ട്രെയിന്‍ ചെന്നൈയില്‍ എത്തുന്നതിന് പിന്നാലെ തന്നെ മറ്റൊരു ട്രെയിനിലും വെള്ളമെത്തിക്കും. ചെന്നൈയിലെ വില്ലിവാക്കം റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ എത്തിച്ചേരുക. വെള്ളവുമായി വരുന്ന ആദ്യ ട്രെയിനിനെ മന്ത്രി എസ്പി വേലുമണിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ഏകദേശം അഞ്ച് മണിക്കൂര്‍ എങ്കിലും സമയം എടുക്കും നഗരത്തില്‍ വെള്ളം എത്താന്‍.

ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടര്‍ കോര്‍പ്പറേഷനില്‍നിന്ന് റെയില്‍വേ ഈടാക്കുന്നത്. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ 65 കോടി രൂപ മാറ്റിവെച്ചിട്ടുമുണ്ട്. നിലവില്‍ 50 വാഗണുകള്‍ ഘടിപ്പിച്ച ട്രെയിനിലാണ് ചെന്നൈ നഗരത്തിലേക്ക് വെള്ളം കൊണ്ടുപോവുന്നത്. കൂടുതല്‍ വാഗണുകള്‍ ലഭിക്കുന്നമുറയ്ക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തുമെന്ന് അധികൃതരും അറിയിച്ചു.

Exit mobile version