റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചു; മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു

കാഞ്ചീപുരം ഈസ്റ്റ് താമരത്താണ് അപകടം ഉണ്ടായത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു. തമിഴ്‌നാട്ടിലെ ന്യൂസ് ജെ എന്ന ചാനലിലെ മാധ്യമപ്രവര്‍ത്തകനായ പ്രസന്ന(35)യാണ് മരിച്ചത്. പ്രസന്നയുടെ ഭാര്യ അര്‍ച്ചന(32), അമ്മ രേവതി(59) എന്നിവരും മരണപ്പെട്ടു.

കാഞ്ചീപുരം ഈസ്റ്റ് താമരത്താണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും ആരും പുറത്തുവരാത്തത് ശ്രദ്ധിച്ച അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റഫ്രിജറേറ്ററില്‍ നിന്നും പുറത്തു വന്ന വിഷവായു ശ്വസിച്ചതാകാം മരണകാരണമെന്നും വിലയിരുത്തല്‍ ഉണ്ട്. വീടിനുള്ളില്‍ വ്യത്യസ്ത ഇടങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

Exit mobile version