‘സംസ്ഥാനത്ത് ടിഡിപി സര്‍ക്കാര്‍ 2636 കോടിയുടെ നഷ്ടം വരുത്തിവെച്ചു’ ; നായിഡുവിനെതിരെ നിയമനടപടിക്കൊരുങ്ങി ജഗന്‍ മോഹന്‍ റെഡ്ഢി

മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ സര്‍ക്കാര്‍.

അമരാവതി: ടിഡിപി സര്‍ക്കാര്‍ 2636 കോടിയുടെ നഷ്ടം വരുത്തിവെച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി. മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ സര്‍ക്കാര്‍.

സോളാര്‍, കാറ്റാടി വൈദ്യുത പദ്ധതികളുടെ കരാറില്‍ ഏര്‍പ്പെട്ടത് വഴി സംസ്ഥാനത്തിന് 2636 കോടി രൂപ നഷ്ടമുണ്ടായെന്ന് ജഗന്‍ മോഹന്‍ പറയുന്നു. അന്നത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കടുത്ത ബാധ്യത സംസ്ഥാനത്തിന് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍ മുഖ്യമന്ത്രിയ്ക്കും മുന്‍ ഊര്‍ജ്ജവകുപ്പ് മന്ത്രിയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജഗന്‍മോഹന്‍ റെഡ്ഢി പറഞ്ഞു.

അതേസമയം, കൂടുതല്‍ അന്വേഷണത്തിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 30 ലധികം കരാറുകള്‍ പരിശോധിക്കാനാണ് തീരുമാനം. ആന്റി-കറപ്ഷന്‍ ബ്യൂറോ, സിഐഡി, വിജിലന്‍സ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റുകളും മന്ത്രിസഭാ ഉപസമിതിയെ സഹായിക്കും. സാധാരണ വിലയേക്കാള്‍ ഇരട്ടിയധികം വിലയ്ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ കരാര്‍ പിന്‍വലിക്കുമെന്നും ജഗന്‍ മോഹന്‍ പറഞ്ഞു.

Exit mobile version