പട്ടാപ്പകല്‍ ബിജെപി നേതാവിന്റെ ഭാര്യയുടെ കാറിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് കവര്‍ച്ച!

ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിന് കുറുകെ ബൈക്ക് നിര്‍ത്തി ആദ്യം വാഹനം തടഞ്ഞു.

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ ഭാര്യയുടെ കാറിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് പട്ടാപ്പകല്‍ കവര്‍ച്ച. ഡല്‍ഹി പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ ശോഭയാണ് കവര്‍ച്ചയ്ക്കിരയായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആക്രമണം നടന്നത്.

പണ്ഡാരറോഡിലെ വസതിയില്‍നിന്നും കാറില്‍ യാത്രതിരിച്ച ശോഭയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ മാണ്ഡി ഹൗസിന് സമീപംവെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഇവരുടെ കാറിന് കുറുകെ ബൈക്ക് നിര്‍ത്തി ആദ്യം വാഹനം തടഞ്ഞു. തുടര്‍ന്ന് കാറിന് നേരേ സ്ഫോടക വസ്തുക്കള്‍ എറിയുകയാണ് ചെയ്തത്.

ഇതിനിടെ ഡ്രൈവറും സഹപ്രവര്‍ത്തകനും പുറത്തിറങ്ങിയ സമയത്ത് ബൈക്കിലെത്തിയവര്‍ ശോഭയുടെ കൈയിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ശോഭ ഡല്‍ഹി പോലീസിന് പരാതി നല്‍കി. രാജ്യതലസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയില്ലേ എന്ന് ചോദിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാരിനെയും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിമര്‍ശിക്കുകയും ചെയ്തു.

Exit mobile version