ജാതി അധിക്ഷേപത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റിലായ മൂന്ന് ഡോക്ടര്‍മാരുടെ ജാമ്യാപേക്ഷയും കോടതി തള്ളി

ഡോ.അങ്കിത ഖണ്ഡേല്‍വാല്‍, ഡോ.ഭക്തി മെഹ്രെ, ഡോ.ഹേമ അഹുജ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പിബി ജാദവ് തള്ളിയത്

മുംബൈ; ജാതി അധിക്ഷേപത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥി പായല്‍ തദ്വി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് റസിഡന്റ് ഡോക്ടര്‍മാരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ സ്‌പെഷ്യല്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഡോ.അങ്കിത ഖണ്ഡേല്‍വാല്‍, ഡോ.ഭക്തി മെഹ്രെ, ഡോ.ഹേമ അഹുജ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പിബി ജാദവ് തള്ളിയത്. പായല്‍ തദ്വി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണ കുറ്റം ചുമത്തി മെയ് 29നാണ് ഇവരെ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.

മെയ് 22നാണ് ജാതിയുടെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പായല്‍ ആത്മഹത്യ ചെയ്യുന്നത്.

പിന്നാലെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഡോ.അങ്കിത ഖണ്ഡേല്‍വാല്‍, ഡോ.ഭക്തി മെഹ്രെ, ഡോ.ഹേമ അഹുജ എന്നിവര്‍ അറസ്റ്റിലായി. ഗൈനക്കോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടര്‍മാരാണ് മൂന്ന് പേരും.

Exit mobile version