മസ്തിഷ്‌കജ്വരം; പൊതുതാല്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.

പട്‌ന: മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

പൂര്‍ണ്ണമായും ഭേദമാക്കാനാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇത്രയധികം കുട്ടികള്‍ മരണപ്പെടാന്‍ കാരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്നലെ ലഭിച്ച കണക്കുകള്‍ പ്രകാരം ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികള്‍ക്ക് ഇതുവരെ രോഗബാധ ഉണ്ടായതായും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, മസ്തിഷ്‌കജ്വരം ബാധിച്ച് ഏറ്റവുമധികം കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടറെ ജോലിയില്‍ വീഴ്ച്ച വരുത്തിയെന്ന് കാട്ടി ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു.

Exit mobile version