വിവാഹ ബന്ധം വേര്‍പ്പെടുത്തി അകന്ന് കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് രണ്ടാമതൊരു കുട്ടി വേണം; വിചിത്രമായ ആവശ്യവുമായി എത്തിയ യുവതിയോട് കോടതി പറഞ്ഞതിങ്ങനെ

2017ലാണ് യുവതി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. 2018ലാണ് യുവതി നന്ദെഡ് കോടതിയില്‍ രണ്ടാമതും കുട്ടിയെ പ്രസവിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്

മുംബൈ: വിചിത്രമായ ആവശ്യവുമായി കോടതിയിലെത്തിയ 35കാരിക്ക് അനുകൂല വിധി. വിവാഹ ബന്ധം വേര്‍പ്പെടുത്തി അകന്ന് കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് രണ്ടാമതൊരു കുഞ്ഞ് വേണം എന്നാവിശ്യവുമായാണ് യുവതി കോടതിയെ സമീപിച്ചത്. 2017ലാണ് യുവതി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. 2018ലാണ് യുവതി നന്ദെഡ് കോടതിയില്‍ രണ്ടാമതും കുട്ടിയെ പ്രസവിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ശാരീരിക ബന്ധം വഴിയോ ബീജദാനം വഴിയോ കൃത്രിമ ബീജസങ്കലനം(ഐവിഎഫ്-ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയോ കുഞ്ഞിനെ വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. തന്റെ ആര്‍ത്തവം നില്‍കുന്നതിന് മുമ്പ് തന്നെയാണ് ഇത്തരത്തിലുള്ള ഒരു ആവശ്യവുമായി യുവതി കോടതിയിലെത്തിയത്.

അതേസമയം ഒരു സ്ത്രീ എന്ന് നിലയില്‍ പ്രത്യുല്‍പാദനത്തിനുള്ള അവകാശം ന്യായമാണെന്നും അത് അവരുടെ അധികാരമാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തരാഷ്ട്ര നിയമങ്ങളും മറ്റുകാര്യങ്ങളും പരിഗണിച്ച കോടതി അകന്ന് കഴിയുന്ന ഭര്‍ത്താവിനോടും യുവതിയോടും വിവാഹ കൗണ്‍സലിംഗ് വിദഗ്ധനെയും ഐവിഎഫ് വിദഗ്ധനെയും ഒരു മാസത്തിനകം കാണണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ യുവതി കോടതിയില്‍ നല്‍കിയ ഹര്‍ജിയെ ഭര്‍ത്താവ് എതിര്‍ത്തു. യുവതിയുടെ ഹര്‍ജി നിയമവിരുദ്ധമാണെന്നും സാമൂഹിക ചട്ടങ്ങള്‍ക്ക് എതിരാണെന്നുമാണ് ഭര്‍ത്താവിന്റെ വാദം. അതേസമയം എആര്‍ടി സാങ്കേതിക വിദ്യയിലൂടെയും യുവതിയില്‍ നിന്ന് തനിക്ക് കുട്ടികള്‍ വേണ്ടെന്ന നിലപാടിലാണ് ഭര്‍ത്താവ്. ഇരുവരും ഐടി മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നവരാണ്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്.

Exit mobile version