ബിഹാറില്‍ 57 കുട്ടികള്‍ മരിക്കാനിടയാക്കിയതിന് കാരണം ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധര്‍

ലിച്ചി പഴത്തിലുള്ള വിഷാംശം കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിനും മരണത്തിനും ഇടയാക്കിയെന്നാണ് വിദഗ്ധര്‍ പറയുന്നത്

ബിഹാര്‍: ബിഹാറില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 57 കുട്ടികള്‍ മരിക്കാനിടയാക്കിയത് ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധര്‍. ലിച്ചി പഴത്തിലുള്ള വിഷാംശം കുട്ടികളില്‍ മസ്തിഷ്‌ക രോഗത്തിനും മരണത്തിനും ഇടയാക്കിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

2015-ല്‍ അമേരിക്കന്‍ ഗവേഷകര്‍ ലിച്ചി പഴത്തില്‍ മരണം വരെ സംഭവിക്കാന്‍ കഴിയുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ബംഗ്ലാദേശിലും വിയറ്റ്‌നാമിലുമാണ് ലിച്ചി ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നത്. ഇവിടെത്തെ ജനങ്ങള്‍ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലിച്ചി സീസണായ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ അസുഖം ‘ചാംകി ബുഖാര്‍’ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ബിഹാറിലെ മുസാഫര്‍പൂരിലുള്ള രണ്ട് ആശുപത്രികളിലായി 179 കേസുകള്‍ കഴിഞ്ഞ ജനുവരി മുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മരണം സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചകള്‍ കൊണ്ടാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

മരണപ്പെട്ട എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞു. 179 കേസുകളില്‍ 157 പേരെയും ജൂണ്‍ ഒന്നിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ജനുവരി മുതല്‍ പ്രവേശിപ്പിച്ചത് 117 കുട്ടികളെയാണ്. ഇതില്‍ 102 പേരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ മാസത്തിലാണ്. എന്‍സൈഫലൈറ്റിസ് ബാധിച്ച് 2013-ല്‍ 351 പേരിലധികം പേര് ഉത്തര്‍പ്രദേശില്‍ മരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

1995-മുതല്‍ മുസാഫര്‍പുരിലും സമീപ ജില്ലകളിലും ലിച്ചി സീസണായ വേനല്‍ക്കാലത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത് 2014-ല്‍ 150 പേരുടെ മരണത്തിനിടയാക്കിയിരുന്നു.

Exit mobile version