സഹോദരന്റെ മുങ്ങി മരണത്തോട് കൂടി ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ രക്ഷകനായി; ഇത് വരെ രക്ഷപ്പെടുത്തിയത് 107 പേരെ; ഈ ഹൈദരാബാദുകാരന്റെ കഥയിങ്ങനെ

അനാഥത്വത്തിന്റെ വേദനയറിഞ്ഞ ശിവ അന്ന് മുതല്‍ ഒരു തീരുമാനമെടുത്തു, ഞാന്‍ അനുഭവിച്ച വേദന ഇനി ആരും അനുഭവിക്കരുത്,

ഹൈദരാബാദ്; പന്ത്രണ്ടാം വയസ്സില്‍ ഏക സഹോദരന്റെ മുങ്ങിമരണത്തോട് കൂടി അനാഥനായി. അതോട് കൂടി ആ കുട്ടി ഒരു തീരുമാനമെടുത്തു, ഇനി ആരും മുങ്ങിമരിക്കരുതെന്ന്. അന്ന് മുതല്‍ താമസം ആ കുളത്തിന് അടുത്താക്കി. അന്നുമുതല്‍ ഇന്ന് വരെ ഈ ഹൈദരാബാദുകാരന്‍ മുങ്ങി മരണത്തില്‍ നിന്ന് രക്ഷിച്ചത് 107 ജീവനുകളെ.

ഇത് സിനിമയെ വെല്ലുന്ന ജീവിത കഥയാണ്. ശിവയെന്ന ഹൈദരാബാദുകാരന്റെ കഥ. പന്ത്രണ്ടാം വയസ്സിലാണ് ശിവയുടെ ഏക സഹോദരനായ മഹേന്ദ്ര അസ്മാന്‍പേട്ട് തടാകത്തില്‍ മുങ്ങി മരിക്കുന്നത്. അതോടു കൂടി ശിവ അനാഥനായി. അനാഥത്വത്തിന്റെ വേദനയറിഞ്ഞ ശിവ അന്ന് മുതല്‍ ഒരു തീരുമാനമെടുത്തു, ഞാന്‍ അനുഭവിച്ച വേദന ഇനി ആരും അനുഭവിക്കരുത്,

അങ്ങനെ താമസം തന്നെ ഒരു കുളത്തിന് അടുത്താക്കി ശിവ. കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന 107 പേരെയാണ് ശിവ അന്നുമുതല്‍ ഇന്ന് വരെ രക്ഷിച്ചത്.

‘എന്റെ പന്ത്രണ്ടാം വയസ്സിലാണ് എന്റെ ഏക സഹോദരന്‍ മുങ്ങി മരിക്കുന്നത്. അതോട് കൂടി ഞാന്‍ അനാഥനായി. ഞാനാണ് എന്റെ സഹോദരന്റെ മൃതദേഹം വെള്ളത്തില്‍ നിന്ന് എടുത്തത്. അന്ന് മുതല്‍ എന്റെ താമസം ടാങ്ക് ബുണ്ട് തടാകത്തിന് സമീപത്തേക്ക് മാറ്റി. വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 107 പേരെയാണ് ഇതുവരെ ഞാന്‍ രക്ഷപ്പെടുത്തിയിരിക്കുന്നത്. എന്റെ അനാഥത്വമാണ് ആളുകളെ രക്ഷിക്കുന്ന പ്രവര്‍ത്തിയിലേക്ക് എന്നെ എത്തിച്ചത്. കൂടാതെ വെള്ളത്തില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുക്കാന്‍ പോലീസിനെയും ഞാന്‍ സഹായിക്കാറുണ്ട്’- ശിവ പറഞ്ഞു.

ആളുകളെ രക്ഷിക്കുന്നതും പോലീസിനെ സഹായിക്കുന്നതും പരിഗണിച്ച് പോലീസ് എനിക്ക് ഹോം ഗാര്‍ഡ് ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഞാന്‍ അത് സ്വീകരിച്ചില്ല. ഞാന്‍ ആളുകളെ രക്ഷിക്കുന്നത് സുരക്ഷാ സംവിധാനങ്ങളോടെയല്ല, അതിനാല്‍ സുരക്ഷാ സംവിധാനം കിട്ടുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. അത് വഴി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും- ശിവ കൂട്ടിച്ചേര്‍ത്തു.

വെള്ളത്തില്‍ നിന്ന് മൃതദേഹം എടുക്കാന്‍ ആരും തയ്യാറാക്കില്ല എന്നാല്‍ ശിവ പോലീസിനെ സഹായിക്കാറുണ്ട് -പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിശ്വ പ്രസാദ് പറയുന്നു. ശിവയുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിശ്വ പ്രസാദ് പറഞ്ഞു. ശിവക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഹൈദരാബാദ് കളക്ടറെ സമീപിക്കുമെന്നും തങ്ങളാല്‍ കഴിയുന്ന സഹായം ശിവക്ക് നേടിക്കൊടുക്കുമെന്നും ഡിസിപി പ്രസാദ് വ്യക്തമാക്കി.

Exit mobile version