‘പാചകവാതക വില കൂട്ടി മോഡി സര്‍ക്കാര്‍ ആദ്യ ദിവസം തന്നെ സാധാരണക്കാര്‍ക്ക് അടി നല്‍കി’ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ജൂണ്‍ അഞ്ച് മുതല്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയിരുന്ന പ്രത്യേക വ്യാപാര പദവി പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത് വന്‍ തിരിച്ചടിയാണ്.

ന്യൂഡല്‍ഹി: അധികാരത്തിലേറി ആദ്യ ദിവസം തന്നെ സാധാരണക്കാര്‍ക്ക് പാചകവാത വില കൂട്ടി അടി നല്‍കിയെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലയാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. ഈ തീരുമാനം സാധാരണക്കാര്‍ക്കുള്ള പ്രഹരമാണെന്നും അദ്ദേഹം ആരോപിച്ചു. പതിനാല് മാസമായി ഉയര്‍ത്താതിരുന്ന വിലയാണ് ഇപ്പോള്‍ ഉയര്‍ത്തിയതെന്നും സുര്‍ജേവാല പറയുന്നു.

ജൂണ്‍ അഞ്ച് മുതല്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയിരുന്ന പ്രത്യേക വ്യാപാര പദവി പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത് വന്‍ തിരിച്ചടിയാണ്. ഇത് 16 ശതമാനം കയറ്റുമതിയെ ബാധിക്കും. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തുടരുന്ന പദവിയാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. ഇത് രാജ്യത്തിനു വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും സുര്‍ജ്ജേവാല പ്രതികരിച്ചു. ഇപ്പോഴും രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. മറ്റെല്ലാ പ്രചാരണങ്ങളും തെറ്റാണ്. അഭ്യൂഹങ്ങളുടെ ആവശ്യമില്ല. പാര്‍ട്ടിയില്‍ സമൂല മാറ്റത്തിന് പ്രവര്‍ത്തക സമിതി രാഹുലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയെന്നും സുര്‍ജേവാല വ്യക്തമാക്കി.

Exit mobile version