‘ഒടുവില്‍ ഞാന്‍ എന്റെ ആത്മസഖിയെ കണ്ടെത്തി’ താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് സമ്മതിച്ച് സ്പ്രിന്റ് താരം ദ്യുതി ചന്ദ്

സെക്ഷന്‍ 377 നീക്കം ചെയ്തുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും ദ്യുതി പറയുന്നു.

ന്യൂഡല്‍ഹി: താന്‍ സ്വവര്‍ഗാനുരാഗി ആണെന്ന് തുറന്ന് സമ്മതിച്ച് ഇന്ത്യയുടെ സ്പ്രിന്റ് താരം ദ്യുതി ചന്ദ്. വര്‍ഷങ്ങളായി തന്റെ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നും അത് തന്റെ സ്വകാര്യത ആയതിനാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദ്യുതി ചന്ദ് പറയുന്നു. സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറയുന്ന രാജ്യത്തെ ആദ്യ കായിക താരമാണ് ഒഡീഷയിലെ ജജ്പുര്‍ സ്വദേശിയായ ദ്യുതി.

‘ഞാന്‍ എന്റെ ആത്മസഖിയെ കണ്ടെത്തി. ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് എപ്പോഴും ഞാന്‍ പിന്തുണ നല്‍കാറുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. ഓരോരുത്തരുടേയും തെരഞ്ഞെടുപ്പാണ്. സ്നേഹത്തേക്കാള്‍ വലിയ വികാരമില്ല. അത് നിഷേധിക്കാന്‍ പാടില്ല. നിലവില്‍ എന്റെ ശ്രദ്ധ മുഴുവന്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്സിലുമാണ്. ഭാവിയില്‍ അവളോടൊപ്പം ഒരുമിച്ച് ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം’ ദ്യുതി പറയുന്നു.

സെക്ഷന്‍ 377 നീക്കം ചെയ്തുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും ദ്യുതി പറയുന്നു. പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദ്യുതിയെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് നീണ്ട കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ദ്യുതി ട്രാക്കില്‍ തിരിച്ചെത്തുകയായിരുന്നു.

Exit mobile version