തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ജഗന്‍; പ്രതീക്ഷ കൈവിടാതെ പുതിയ വീടും ഓഫീസും നിര്‍മ്മിച്ചു

ടിഡിപിയില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ജഗന്റെയും നീക്കങ്ങള്‍.

ഹൈദരബാദ്: മെയ് 23 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി രാജ്യം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രിയായി താമസിക്കാനുള്ള വീടും ഓഫീസും വരെ നിര്‍മ്മിച്ച് കഴിഞ്ഞു ജഗന്‍ മോഹന്‍ റെഡ്ഡി.

ടിഡിപിയില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ജഗന്റെയും നീക്കങ്ങള്‍. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലാണ് ജഗന് വേണ്ടി പുതിയ വീടും ഓഫീസും പണികഴിപ്പിച്ചിരിക്കുന്നത്. തഡേപള്ളിയില്‍ ഒരു ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുന്‍പ് അദ്ദേഹം പുതിയ വീട്ടിലേക്ക് താമസം മാറും. മുഖ്യമന്ത്രിയായാല്‍ ഈ പുതിയ വീടായിരിക്കും ജഗന്റെ ഔദ്യോഗിക വസതി. ‘മെയ് 23 ന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്താന്‍ പോകുകയാണ്. ഫലം പ്രഖ്യാപിച്ചാല്‍ അമരാവതിയായിരിക്കും തട്ടകം’-പാര്‍ട്ടി നേതാവ് എന്‍ രാംകുമാര്‍ റെഡ്ഡി പറഞ്ഞു.

ഗൃഹോപകരണങ്ങളും കംപ്യൂട്ടറുകളും അടക്കം പുതിയ വീട്ടിലേക്ക് മാറ്റുന്ന ജോലികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിച്ചവരുടേയും മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെയും യോഗം മെയ് 16ന് ജഗന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. ഏപ്രില്‍ 11ന് ഒരു ഘട്ടമായി പോളിങ്ങും കഴിഞ്ഞു.

Exit mobile version