ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നു; ബിജെപി നേതാവ് ഗുമന്‍ സിങ് ദാമോര്‍

ഝാബുവ: മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാക്കിയാല്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ രത്‌ലാമിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുമന്‍ സിംഗ് ദാമോറാണ് പാകിസ്താന്റെ രാഷ്ട്രപിതാവായ ജിന്നയെ പുകഴ്ത്തി പറഞ്ഞത്. ഇത് ഇപ്പോള്‍ വിവാദത്തിന് വഴിതെളിയിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയായി മുഹമ്മദ് അലി ജിന്നയെ തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ ഇന്ത്യയെ വിഭജിക്കേണ്ടി വരില്ലായിരുന്നു എന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍. സ്വാതന്ത്ര്യത്തിന് ശേഷം താന്‍ പ്രധാനമന്ത്രിയാകണം എന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശാഠ്യം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. മുഹമ്മദ് അലി ജിന്ന ഒരു അഭിഭാഷകനും വിദ്യാഭ്യാസമുള്ള മനുഷ്യനുമായിരുന്നു. ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. ഇന്ത്യയെ വിഭജിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ദാമോര്‍ പ്രതികരിച്ചു

ഇതിന് മുമ്പും പാകിസ്താന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെ വാനോളം പുകഴ്ത്തി ബിജെപി എംപി സാവിത്രി ഭായ് ഫൂലെ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായക ശക്തിയായിരുന്നു ജിന്നയെന്നും അദ്ദേഹം മഹാനായ വ്യക്തിത്വമാണെന്നും അന്നും ഇന്നും എന്നും മഹാപുരുഷനാണെന്നും ബിജെപി എംപി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ബഹ്റൈക്കില്‍ നിന്നുള്ള ബിജെപി എംപിയാണ് സാവിത്രി.

അനുയോജ്യമായ എല്ലായിടങ്ങളിലും ഇത്തരം മഹാപുരുഷന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കണമെന്നും സാവിത്രി ആവശ്യപ്പെട്ടു. അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തുവരികയും വലിയതോതില്‍ അക്രമങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു് ജിന്നയെ വാഴ്ത്തി ബിജെപി എംപിയുടെ പ്രസ്താവന. ഇതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Exit mobile version