ജീവിതത്തില്‍ താന്‍ വളരെ സിംപിളാണ്, ഭാര്യയുടെ മോഡേണ്‍ ജീവിതവുമായി ഒത്തു പോകാനാവില്ല; വിവാഹമോചനത്തെക്കുറിച്ച് തേജ് പ്രതാപ് യാദവ്

പാറ്റ്‌ന: തനിക്ക് ഭാര്യയുടെ മോഡേണ്‍ രീതികളുമായി ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്. തനിക്കിനിയും ശ്വാസം മുട്ടി ജീവിക്കാനാകില്ലെന്നാണ് വിവാഹമോചനത്തെ കുറിച്ച് തേജ് പ്രതാപ് പ്രതികരിച്ചത്.

ജീവിതത്തില്‍ താന്‍ വളരെ സിമ്പിളാണ്, എനിക്ക് ഭാര്യയുടെ മോഡേണ്‍ രീതികളുമായി ഒത്തുപോകാന്‍ കഴിയില്ല. അതിനാലാണ് വിവാഹമോചന ഹര്‍ജി നല്‍കിയതെന്നാണ് തേജിന്റെ പക്ഷം. പാറ്റ്‌ന കോടതിയിലാണ് വിവാഹ മോചന ഹര്‍ജി നല്‍കിയത്. വിവാഹം കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. ഞാന്‍ ആഗ്രഹിച്ച രീതിയിലുള്ള ഒരു ജീവിതമായിരുന്നില്ല. വിവാഹം കഴിഞ്ഞത് മുതല്‍ ശ്വാസംമുട്ടിയുള്ള ജീവിതമായിരുന്നു തന്റേത്. ഈ സമയത്ത് വിവാഹം വേണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞതാണ്. പക്ഷേ ആരും കേട്ടില്ല. ഞാനും അവളും ഒരിക്കലും യോജിച്ചു പോകുന്നവരായിരുന്നില്ല. ഡല്‍ഹിയില്‍ പഠിച്ചുവളര്‍ന്ന അവള്‍ക്ക് മോഡേണ്‍ ജീവിതരീതികളിലായിരുന്നു താല്‍പര്യമെന്നും തേജ് പറയുന്നു.

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവും ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യറായിയും വിവാഹിതരായത് കഴിഞ്ഞ മെയ് 12നായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ലാലുപ്രസാദ് യാദവ് ജാമ്യം നേടിയാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹമോചനം ആവശ്യപ്പെട്ട് തേജ് പ്രതാപ് കഴിഞ്ഞദിവസം പാറ്റ്‌ന കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്.

Exit mobile version