സിഗ്‌നല്‍ തെറ്റിച്ചെന്ന് ആരോപിച്ച് വസുന്ധരാ ദാസിനുനേരെ കയ്യേറ്റശ്രമവും തെറിയഭിഷേകവും; ടാക്‌സി ഡ്രൈവറെ തെരഞ്ഞ് പോലീസ്

ബംഗളൂരു: പ്രശസ്ത ഗായികയും നടിയുമായ വസുന്ധരാ ദാസിനെ നടുറോഡില്‍വെച്ച് ടാക്‌സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ബംഗളൂരുവിലെ മല്ലേശ്വരത്ത് കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് 4.30നാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് താരം പോലീസില്‍ പരാതി നല്‍കി. ഭാഷ്യം സര്‍ക്കിളിലെ ട്രാഫിക് സിഗ്‌നലില്‍ വെച്ച് സിഗ്‌നല്‍ തെറ്റിച്ച് വണ്ടി ഓടിച്ചെന്ന് ആരോപിച്ചാണ് നടിയെ ടാക്‌സി ഡ്രൈവര്‍ പിന്തുടര്‍ന്ന് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.

സിഗ്‌നലില്‍ വെച്ച് നടിയുടെ കാര്‍ ടാക്‌സിക്കാറിന് കുറുകെ പോയെന്നാരോപിച്ചായിരുന്നു അധിഷേപം. നാല് കിലോമീറ്ററിലധികം നടിയുടെ കാര്‍ പിന്തുടര്‍ന്നാണ് ഇയാള്‍ അസഭ്യം പറഞ്ഞത്. ഒരു തവണ കാര്‍ തടഞ്ഞിട്ട് കയ്യേറ്റത്തിന് ശ്രമിക്കുകയും ലൈംഗികച്ചുവയുടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് നടിയുടെ പരാതി.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിനുശേഷം ഒളിവില്‍പോയ ഡ്രൈവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി രാവണപ്രഭുവിലും മമ്മൂട്ടിക്കൊപ്പം വജ്രത്തിലും അഭിനയിച്ച വസുന്ധരാദാസ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Exit mobile version