ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടിയെടുത്ത് പെപ്‌സികോ; പ്രക്ഷോഭവുമായി കര്‍ഷകര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പത് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ പ്രക്ഷോഭവുമായി കര്‍ഷകര്‍ രംഗത്ത്. പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷിചെയ്തു എന്നതാണ് ഈ കര്‍ഷകര്‍ ചെയ്ത കുറ്റമായി പറയുന്നത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്നാണ് കമ്പനിയുടെ അവകാശവാദം. സംഭവത്തില്‍ കര്‍ഷകര്‍ പ്രതിഷേധ സമരവുമായി രംഗത്തു വന്നു.

പെപ്‌സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത് ഗുജറാത്തിലെ സബര്‍കന്ദ, ആരവല്ലി എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ്. പെപ്‌സികോ കമ്പനി ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കര്‍ഷകര്‍ കൃഷിചെയ്തത്. ഈ ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കാനുമുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കാണെന്നും കര്‍ഷകര്‍ അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നും അത് നിയപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്2001 പ്രകാരം എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെ പ്രത്യേക കോടതി ഗുജറാത്തിലെ മൂന്നു കര്‍ഷകര്‍ക്ക് ഈ ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് നോട്ടീസ് നല്‍കിയിരുന്നു. ഇവരോട് കോടതി വിശദീകരണവും ചോദിച്ചിരുന്നു.

വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അഭിഭാഷകനായ പരാശ് സുഖ്‌വാനിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെയും കമ്പനിയുടെ അപേക്ഷ പ്രകാരം കോടതി നിയോഗിച്ചിരുന്നു. ഈ പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് വ്യാവസായികമായി കൃഷിചെയ്തത് 2009ല്‍ ആയിരുന്നു. കമ്പനിയ്ക്ക് മാത്രമേ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയില്‍ പഞ്ചാബിലെ ചില കര്‍ഷകര്‍ക്ക് മാത്രമാണ് ഈ ഉരുളക്കിഴങ്ങ് കൃഷിചെയ്യാന്‍ കമ്പനി ലൈസന്‍സ് നല്‍കിയിരുന്നത്.

എന്നാല്‍ ഈ കര്‍ഷകര്‍ സങ്കരയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തത് പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്‌നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിയില്ലെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപില്‍ ഷാ പറഞ്ഞു.

Exit mobile version