പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, മൂന്നു പേര്‍ പിടിയില്‍

വേദിയിലുണ്ടായിരുന്ന എസിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇരുന്നിരുന്ന സ്റ്റേജിന് തീപിടിച്ചു. മോഡി പ്രസംഗിക്കുന്നതിനിടെയാണ് വേദിയുടെ അടിയില്‍ നിന്നും തീ ഉയര്‍ന്നത്. എന്നാല്‍ സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് തീ വേഗം കെടുത്താന്‍ കഴിഞ്ഞു.

വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞു പോയത്. വേദിയിലുണ്ടായിരുന്ന എസിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേദിയില്‍ വൈദ്യുതി ഉപകരണങ്ങള്‍ സജ്ജമാക്കാന്‍ കരാറെടുത്ത വ്യക്തിയെയും രണ്ടു തൊഴിലാളികളെയുമാണ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തീപിടിച്ച ഉടന്‍ തന്നെ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അപ്പോള്‍ തന്നെ തീകെടുത്തി. പ്രധാനമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടുത്തം. എന്നാല്‍ പ്രസംഗം പോലും തടസപ്പെടാത്ത തരത്തില്‍ സുരക്ഷാസേന ജാഗ്രത പുലര്‍ത്തുകയായിരുന്നു. ആരും അറിയാതെ തന്നെ സേന തീ അണയ്ക്കുകയും ചെയ്തു. പിന്നീട് മോഡി സംസാരിച്ച് തീര്‍ന്നശേഷം കരാറുകാരെയും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Exit mobile version