നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നെന്ന് ആരോപണം; തെളിവുകള്‍ പുറത്തു വിട്ടു കോണ്‍ഗ്രസ്

1 ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസിലുള്ള നോട്ടുകളാണ് നേരത്തേ അച്ചടിച്ചത്. ഇത് രഹസ്യമാക്കി വച്ച് നവംബര്‍ 8-ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. തെളിവുകള്‍ പുറത്ത് വിട്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകള്‍ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളില്‍ എത്തിച്ച് അസാധു നോട്ടുകള്‍ മാറ്റി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

1 ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസിലുള്ള നോട്ടുകളാണ് നേരത്തേ അച്ചടിച്ചത്. ഇത് രഹസ്യമാക്കി വച്ച് നവംബര്‍ 8-ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ഒറ്റയടിക്ക് ഇങ്ങനെ 320 കോടി രൂപ വരെ മാറ്റി നല്‍കിയിട്ടുണ്ടെന്നും ഒളിക്യാമറാ ദൃശ്യങ്ങളില്‍ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നതാണ് കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ അമിത് ഷാ ഉണ്ടെന്നും ഷായുടെ അറിവോടെയാണ് ഈ ഇടപാട് നടന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ ഒളി ക്യാമറാ ദൃശ്യങ്ങളില്‍ തുറന്ന് പറയുന്നത്. വിദേശത്ത് വച്ച് എങ്ങനെയാണ് നോട്ടുകള്‍ പ്രിന്റ് ചെയ്തതെന്നും അത് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളുപയോഗിച്ച് ഇന്ത്യയിലെത്തിച്ചതെന്നും, ഡല്‍ഹിയിലെ ഹിന്‍ഡണ്‍ എയര്‍ ബേസില്‍ എത്തിച്ചതെന്നും ഈ വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ തുറന്ന് പറയുന്നു.

രാഹുല്‍ രഥ്‌രേഖര്‍ എന്ന, ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റാണ് ഇക്കാര്യങ്ങള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. എങ്ങനെയാണ് വിദേശത്ത് നിന്ന് ഈ കറന്‍സി കൈമാറ്റം നടന്നതെന്നും, അതിന് വ്യോമസേനയുടെ ഹിന്‍ഡണ്‍ എയര്‍ബേസ് ഉപയോഗിച്ചതെന്നും രാഹുല്‍ രഥ്‌രേക്കര്‍ വിശദീകരിക്കുന്നു. വീഡിയോയില്‍ രണ്ട് തവണ അമിത് ഷായുടെ പേര് ഇയാള്‍ പരാമര്‍ശിക്കുന്നുണ്ട് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

നോട്ട് നിരോധനത്തിന് മുമ്പ് തന്നെ വലിയ രാഷ്ട്രീയക്കാര്‍ക്കും ബിസിനസ് ഹൗസുകള്‍ക്കും ബാങ്കുകള്‍ക്കും ഈ അച്ചടിച്ച പുതിയ നോട്ടുകള്‍ നല്‍കിക്കഴിഞ്ഞിരുന്നുവെന്നും രഥ്‌രേക്കര്‍ അവകാശപ്പെടുന്നു.

Exit mobile version