പൊതുതെരഞ്ഞെടുപ്പിലെ വോട്ടിംഗ് ആരംഭിച്ചു; ‘തുടക്കം കുറിച്ച്’ ഐടിബിപി ജവാന്മാര്‍

ക്യാംപിലെ മൃഗ പരിശീലന സ്‌കൂളിലാണ് ഇതിനായി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തി അരുണാചല്‍ പ്രദേശിലെ രോഹിത്പൂരിലുള്ള ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസ് ക്യാമ്പിലെ സൈനികര്‍. പൊതുജനങ്ങള്‍ക്ക് പോളിംഗ് ബൂത്തിലെത്താന്‍ പക്ഷേ ഇനിയും കാത്തിരിക്കണം.

ക്യാംപിലെ മൃഗ പരിശീലന സ്‌കൂളിലാണ് ഇതിനായി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. സ്‌കൂളിന്റെ തലവനായ ഡിഐജി സുധാകര്‍ നടരാജനാണ് ആദ്യം പോസ്റ്റല്‍ ബാലറ്റില്‍ രേഖപ്പെടുത്തിയത്. പിന്നാലെ മറ്റ് സൈനികരും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 1000 സൈനികരാണ് ഇവിടെയുള്ളത്. ഇതിന് ശേഷം മറ്റ് ജില്ലകളിലെ 5000 സൈനികരും വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരാഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക, ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കും പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചിട്ടുണ്ട്. സൈനികര്‍ക്കും അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും പോസ്റ്റല്‍ വോട്ടിന് പുറമേ പ്രോക്‌സി വോട്ടിനും അനുമതിയുണ്ട്. രാജ്യത്ത് 30 ലക്ഷം സര്‍വീസ് വോട്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. 17-ാം ലോക്‌സഭയിലേക്ക് ഈ മാസം 11 നാണ് ആദ്യ ഘട്ട പോളിംഗ് നടക്കുന്നത്.

Exit mobile version