ചൗക്കിദാറിനെയാണ് വേണ്ടതെങ്കില്‍ നേപ്പാളില്‍ നിന്ന് തെരഞ്ഞെടുത്താല്‍ മതിയല്ലോ ; വിവാദ പരാമര്‍ശവുമായി അജിത് സിങ്

ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണ് എന്ന് പ്രധാനമന്ത്രി പറയുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു

ഭാഗ്പഥ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിവാദ പരാമര്‍ശവുമായി രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്. ചൗക്കിദാറിനെയാണ് (കാവല്‍ക്കാരനെ) വേണ്ടതെങ്കില്‍ നേപ്പാളില്‍ നിന്ന് തെരഞ്ഞെടുത്താല്‍ മതിയല്ലോ, നമുക്ക് വേണ്ടത് ഒരു പ്രധാനമന്ത്രിയെയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം പ്രധാനമന്ത്രി സൂത്രശാലിയും കളവ് പറയാന്‍ മിടുക്കനുമാണെന്നും അജിത് സിങ് ആരോപിച്ചു.

കൂടാതെ ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണ് എന്ന് പ്രധാനമന്ത്രി പറയുമായിരുന്നുവെന്നും കാരണം അദ്ദേഹത്തിന് വേണ്ടി മറ്റൊരാള്‍ പ്രവര്‍ത്തിച്ചതായി മോഡി ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലയെന്നും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി ധരിക്കുന്ന തൊപ്പികളെപ്പറ്റിയും അജിത് സിങിന്റെ ഭാഗത്തു നിന്ന് പരാമര്‍ശമുണ്ടായിരുന്നു. എന്തുമാത്രം തൊപ്പികളാണ് ഈ മനുഷ്യന്‍ ധരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ എവിടെനിന്നാണ് കിട്ടുന്നതെന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ലയെന്നും എന്നിട്ടും യാചകനാണെന്നാണ് മോഡി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം യാചകനാണെങ്കില്‍ ഞാനും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നെയും അങ്ങനെയൊരു യാചകനാക്കൂ എന്ന് അജിത് സിങ് കൂട്ടിച്ചേര്‍ത്തു.

Exit mobile version