ബിഹാറില്‍ രണ്ട് മുസ്ലീം യുവാക്കളുടെ കസ്റ്റഡി കൊലപാതകം; കുറ്റാരോപിതരായ എട്ട് പോലീസുകാര്‍ ഒളിവില്‍

ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ചക്കിയ പോലീസ് സ്റ്റേഷനിലാണ് കസ്റ്റഡി കൊലപാതകം നടന്നത്. സ്റ്റേഷനിലെ മോഷണ, കൊലപാതക കേസില്‍ പ്രതി ചേര്‍ത്ത യുവാക്കളെ കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചത്

ബിഹാര്‍: ബിഹാറില്‍ കസ്റ്റഡിയില്‍ എടുത്ത് രണ്ട് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് പോലീസുകാര്‍ ഒളിവില്‍. രാംദിഹ നിവാസികളായ മുഹമ്മദ് തസ്ലീം(35), മുഹമ്മദ് ഗുഫ്‌റാന്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ചക്കിയ പോലീസ് സ്റ്റേഷനിലാണ് കസ്റ്റഡി കൊലപാതകം നടന്നത്. സ്റ്റേഷനിലെ മോഷണ, കൊലപാതക കേസില്‍ പ്രതി ചേര്‍ത്ത യുവാക്കളെ കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് രാത്രിയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

അതിക്രൂര പീഡനത്തിലും മര്‍ദ്ദനത്തിലും അവശരായ ഇരുവരും 20 മണിക്കൂറിന് ശേഷം കൊല്ലപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ ഗുരുതരമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. കുറ്റാരോപിതരായ എട്ട് പോലീസ്‌കാര്‍ ഒളിവില്‍ പോയതും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പ്രതിഷേധത്തെ തുടര്‍ന്ന് കൊലപ്പാതകത്തില്‍ ഉള്‍പ്പെട്ട സസ്‌പെന്‍ഷനിലുള്ള എട്ട് പോലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ദുംറ പോലീസ് എസ്എച്ച്ഒ ചന്ദ്രഭൂഷന്‍ കുമാര്‍ സിംങിനെതിരെയാണ് പരാതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്.

അതേ സമയം കേസ് ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ നീതി ന്യായ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതികളാണ് സംഭവത്തിന് ശേഷം പുറത്ത് വരുന്ന പ്രധാന ആരോപണങ്ങള്‍.

Exit mobile version