തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് യുദ്ധം ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പവന്‍ കല്യാണ്‍, നേതൃത്വം വെട്ടില്‍!

യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ല. ഇരു രാജ്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങളാണ് യുദ്ധം വരുത്തിവെക്കാന്‍ പോകുന്നത്.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഒരു യുദ്ധം ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നുവെന്ന് നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ്‍. രണ്ട് വര്‍ഷം മുന്‍പാണ് ഇക്കാര്യം നേതാക്കള്‍ തന്നോട് പറഞ്ഞതെന്ന് നേതാവ് പറയുന്നു. കടപ്പ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് ജനസേനാ തലവന്‍ കൂടിയായ പവന്‍ കല്യാണ്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ബിജെപിയുടെ മുന്‍സഖ്യകക്ഷിയായിരുന്നു ജനസേന.

ഇന്ത്യയില്‍ യുദ്ധം വരുമെന്ന സൂചന രണ്ട് വര്‍ഷം മുന്‍പേ ലഭിച്ചിരുന്നു. എന്ത് തരത്തിലുള്ള സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം- പവന്‍ കല്യാണ്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ യുദ്ധത്തിന്റെ വക്കിലാണ് നില്‍ക്കുന്നത്. സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്ന ആക്രമണമാണ് അശാന്തമായ അവസ്ഥയിലേയ്ക്ക് എത്തിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.

യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ല. ഇരു രാജ്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങളാണ് യുദ്ധം വരുത്തിവെക്കാന്‍ പോകുന്നത്. രാജ്യസ്നേഹമുള്ള ഏക ആളുകള്‍ ബിജെപിക്കാരാണെന്ന അവരുടെ ധാരണ ശരിയല്ലെന്നും പവന്‍ കല്യാണ്‍ തുറന്നടിച്ചു. ദേശസ്നേഹം എന്നത് ബിജെപിയുടെ മാത്രം കുത്തകയല്ല. അവര്‍ക്ക് മാത്രമല്ല സ്വന്തം രാജ്യത്തോട് സ്നേഹമുള്ളത്. അവരേക്കാള്‍ 10 ഇരട്ടി രാജ്യസ്നേഹമുള്ളവരാണ് നമ്മള്‍ ഓരോരുത്തര്‍ക്കും ഉള്ളത്. ഇന്ത്യയില്‍ കഴിയുന്ന മുസ്ലീങ്ങള്‍ അവരുടെ രാജ്യസ്നേഹം തെളിയിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്.

അതിന്റെ എന്ത് ആവശ്യമാണ് ഉള്ളത്. സമൂഹത്തില്‍ വര്‍ഗീയത ഇളക്കിവിട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ഏത് ശ്രമത്തേയും ചെറുക്കുക തന്നെ വേണമെന്നും പവന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഏതൊരു പൗരനും ഉള്ള അവകാശങ്ങള്‍ മുസ്ലീങ്ങള്‍ക്കും ഉണ്ട്. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇന്ത്യക്കാര്‍ അവരുടെ ഹൃദയത്തില്‍ മുസ്ലീങ്ങളെ കൊണ്ടുനടക്കും. അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ അസറുദ്ദീന്‍ ആയതും അബ്ദുള്‍ കാലം ഇന്ത്യന്‍ രാഷ്ട്രപതി ആയതും- പവന്‍ കല്യാണ്‍ പറയുന്നു.

Exit mobile version