തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചു; നരേന്ദ്ര മോഡിക്കെതിരെ കേസ് കൊടുത്ത 9 സംസ്ഥാനങ്ങളിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പദ്ധതിക്കായി 88,000 കോടി രൂപയായിരുന്നു വകയിരുത്തേണ്ടിയിരുന്നതെന്നും എന്നാല്‍ അപര്യാപ്തമായ ഫണ്ട് ലഭ്യത വേതനം കുടുശ്ശികയാക്കുന്നതിന് കാരണമായെന്നും ആരോപിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കേസ് കൊടുത്ത് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍. ആയിരക്കണക്കിന് തൊഴിലാളികളാണ് മോഡിക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് വേതനത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിരുത്തരവാദപരമായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയിരിക്കുന്നത്.

ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഗുജറാത്ത് എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളിലെ തൊഴിലാളികളാണ് രാജ്യത്തെ 150ഓളം പോലീസ് സ്റ്റേഷനുകളിലായ കേസു നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അപര്യാപ്തമായ തുകകള്‍ അനുവദിച്ച്, വേതനം കൃത്യസമയത്ത് നല്‍കാതെ, ജോലി സാധ്യത തന്നെ ഇല്ലാതാക്കി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അടിച്ചമര്‍ത്തുന്ന സമീപനമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷത്തേത്’- പരാതിയില്‍ പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പദ്ധതിക്കായി 88,000 കോടി രൂപയായിരുന്നു വകയിരുത്തേണ്ടിയിരുന്നതെന്നും എന്നാല്‍ അപര്യാപ്തമായ ഫണ്ട് ലഭ്യത വേതനം കുടുശ്ശികയാക്കുന്നതിന് കാരണമായെന്നും ആരോപിക്കുന്നുണ്ട്. തൊഴിലാളികളേയും അവരുടെ കുടുംബത്തേയും ദ്രോഹിക്കണമെന്ന മനോഭാവത്തോടെയാണ് മോഡി ഇതുവരെ പ്രവര്‍ത്തിച്ചതെന്നും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയവരെ അറസ്റ്റു ചെയ്യണമെന്നും കൂട്ടായ്മ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുകയാണ്.

മിക്ക സംസ്ഥാനങ്ങളിലും 2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ ഫണ്ട് കൈമാറ്റം നടന്നിട്ടില്ലെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിങ്ങ് തോമറിന് കത്ത് നല്‍കിയതായും കുറിപ്പില്‍ പറയുന്നു. ‘ബുള്ളറ്റ് ട്രെയ്നുകള്‍ നിര്‍മിക്കാനും, കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളാനും ഇഷ്ടം പോലെ കാശുള്ള സര്‍ക്കാറിന്റെ കയ്യില്‍, കൃത്യമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കാശില്ല’- പത്രക്കുറിപ്പില്‍ തുറന്നടിക്കുന്നുണ്ട്.

Exit mobile version