അരുണാചലില്‍ കത്തിപടര്‍ന്ന് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; പോലീസ് വെടിവെയ്പ്പില്‍ ഒരു മരണം, പ്രക്ഷോഭത്തില്‍ 24 പോലീസുകാര്‍ ഉള്‍പ്പടെ 50ഓളം പേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹങ്ങള്‍ കത്തിച്ചു.

ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിവിധയിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ 24 പോലീസുകാര്‍ ഉള്‍പ്പെടെ അന്‍പതോളംപേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹങ്ങള്‍ കത്തിച്ചു. ശേഷം പ്രക്ഷോഭകാരികള്‍ ഉപമുഖ്യമന്ത്രി ചോവ്‌ന മെയിന്റെ വസതിയും അഗ്നിക്കിരയാക്കി. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ ഓഫീസിനുനേരെയും ആക്രമണമുണ്ടായി. വിവിധ സാമുദായിക വിദ്യാര്‍ത്ഥി സംഘടനകളാണ് സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിട്ടത്.

അരുണാചലില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന അരുണാചല്‍ സ്വദേശികളല്ലാത്ത ആറ് സമുദായങ്ങളെ സ്ഥിരതാമസക്കാരായി പരിഗണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രക്ഷോഭത്തിന് വഴിവെച്ചത്. തീരുമാനം തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുമെന്നാണ് പ്രക്ഷോഭകാരികളുടെ അവകാശവാദം. ആറ് കമ്പനി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

Exit mobile version