ഡല്‍ഹിയ്ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണം; നിരാഹാര സമരത്തിനൊരുങ്ങി കെജരിവാള്‍

കെജരിവാള്‍ അടുത്ത മാസം ഒന്നിന് അനിശ്ചിതകാല നിരഹാര സമരം തുടങ്ങും

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കെജരിവാള്‍ അടുത്ത മാസം ഒന്നിന് അനിശ്ചിതകാല നിരഹാര സമരം തുടങ്ങും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേന്ദ്രത്തിനെതിരെയുള്ള ആം ആദ്മി പാര്‍ട്ടിയുടെ ആയുധമാണ് ഡല്‍ഹിയ്ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി എന്ന വിഷയം. അധികാരം ലഭിച്ചാല്‍ ഡല്‍ഹിയ്ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുമെന്ന മോഡിയുടെ പഴയ വാഗ്ദാനം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് കെജരിവാള്‍ നിരാഹാര സമരത്തിന് ഒരുങ്ങുന്നത്.

നിരാഹാര സമരത്തിലൂടെ ഡല്‍ഹിയില്‍ മോഡിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കുകയും സഖ്യത്തിന് ശ്രമിച്ചിട്ടും വഴങ്ങാത്ത കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുക എന്നിവയാണ് കെജരിവാളിന്റെ ലക്ഷ്യം. ഏഴു സീറ്റും പാര്‍ട്ടി നേടിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയ്ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി എന്നതാണ് കെജരിവാളിന്റെ വാഗ്ദാനം.

ഡല്‍ഹിയില്‍ സ്ത്രീസുരക്ഷ, തൊഴില്‍, ശുചിത്വം, അഴമിതി രഹിതമായ ഉദ്യോഗസ്ഥര്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉറപ്പാക്കണമെങ്കില്‍ പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്നാണ് കെജരിവാള്‍ വോട്ടര്‍മാരോട് പറയുന്നത്. നിരാഹാര സമരത്തിലൂടെ എഎപി പ്രവര്‍ത്തകരെ തെരഞ്ഞെുടുപ്പിനായി സജ്ജമാക്കാനും സമരത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കി ബിജെപിക്കെതിരെ ഡല്‍ഹിയില്‍ വികാരം ശക്തമാക്കാനുമാണ് കെജരിവാള്‍ ലക്ഷ്യമിടുന്നത്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ എത്തിയ ബിജെപി ഡല്‍ഹിയോട് അനീതി കാട്ടിയെന്ന് വീടു വീടാന്തരം പ്രചാരണം നടത്താനും ആംആദ്മി തീരുമാനിച്ചിട്ടുണ്ട്.

Exit mobile version