‘രാജ്യത്തെ 69 ശതമാനവും മോഡിക്ക് വോട്ട് നല്‍കിയിട്ടില്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്‍കാതിരുന്ന വാഗ്ദാനങ്ങളൊക്കെ മോഡി നടപ്പിലാക്കി’; പരിഹസിച്ച് പി ചിദംബരം

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ് ബിജെപി ഇപ്പോള്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 69 ശതമാനം പൗരന്മാരും മോഡിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും മോഡിയെ പിന്തുണച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

‘രാജ്യത്തെ 69 ശതമാനം ആളുകളും ഒരിക്കലും മോഡിക്കു വേണ്ടി വോട്ടു ചെയ്തിരുന്നില്ല. വെറും 31 ശതമാനം ആളുകള്‍ മാത്രമാണ് മോഡിക്കു വോട്ട് ചെയ്തത്. അതും ഉത്തരേന്ത്യയിലെ ഏഴു സംസ്ഥാനങ്ങള്‍ മാത്രം. അധികാരത്തില്‍ എത്തിയാല്‍ ജനങ്ങളുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ നല്‍കാമെന്നും കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോഡി അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ ഇതൊന്നും സംഭവിച്ചില്ല. പകോഡ ഉണ്ടാക്കലാണ് മോഡി കണ്ടു പിടിച്ച ഏക ജോലി’- ചിദംബരം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേ സമയം തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തിരുന്ന മോഡി പുതിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തുവെന്ന് ചിദംബരം പരിഹസിച്ചു. നോട്ടുനിരോധനത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെരഞ്ഞെടുപ്പ് സമയത്ത് പറയാത്ത കാര്യങ്ങളൊക്കെ മോഡി ചെയ്തു. നോട്ടു നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നോ. മുപ്പത് ദിവസങ്ങള്‍ അദ്ദേഹം രാജ്യത്തെ ജനത്തെ കാശിനായി വട്ടം ചുറ്റിച്ചു. അഞ്ചു വര്‍ഷം മുമ്പ് ഞാന്‍ ജിഎസ്ടി നടപ്പിലാക്കാന്‍ നോക്കിയപ്പോള്‍ എതിര്‍ത്ത ആളാണ് മോഡി. ഇന്ന് നിക്ഷേപവുമില്ല ജോലിയുമില്ല’- ചിദംബരം പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ് ബിജെപി ഇപ്പോള്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.

Exit mobile version