പൂനെയില്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

പൂനെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ പിരാംഗുട്ടിലുള്ള വാടക വീട്ടിലാണ് സംഭവം. സുനില്‍ വിലാസ് ഷിന്‍ഡേ, ഭാര്യ അനിത (28) എന്നിവരാണ് മരിച്ചത്

പൂനെ: പൂനെ പിരാംഗുട്ടില്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനെടുക്കി. പൂനെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ പിരാംഗുട്ടിലുള്ള വാടക വീട്ടിലാണ് സംഭവം. സുനില്‍ വിലാസ് ഷിന്‍ഡേ, ഭാര്യ അനിത (28) എന്നിവരാണ് മരിച്ചത്. ടുവീലര്‍ മെക്കാനിക്കാണ് 32കാരനായ ഷിന്‍ഡേ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിവാഹിതരായ ഇവര്‍ എട്ട് മാസമായി പിരാംഗുട്ടിലെ വാടകവീട്ടിലാണ് താമസം. ഇരുവരും തമ്മില്‍ മിക്കപ്പോഴും വഴക്കിടുന്നത് കേട്ടിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി.

അതേസമയം ഭാര്യയുടെ വിശ്വാസ്യതയിലുണ്ടായ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൌഡ് പോലീസ് സബ്-ഇന്‍സ്‌പെക്ടര്‍ രേഖ ദുധ്ഭാതെ വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. അനിതയുടെ കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ ഓടിയെത്തിയങ്കിലും അകത്ത് നിന്നും പൂട്ടിയതിനാല്‍ അകത്ത് കേറാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഒടുവില്‍ പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറുമ്പോള്‍ ബാല്‍ക്കണിയില്‍ അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദമ്പതികളെയാണ് കണ്ടത്.

അനിതയുടെ കഴുത്തറുത്ത ഷിന്‍ഡേ അവരുടെ വയറ്റിലും കുത്തിയിരുന്നു. സ്വയം കഴുത്തറുത്താണ് ഷിന്‍ഡേ ജീവനൊടുക്കിയാതെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version