മോഡിയാണ് രാമന്‍; രാഹുല്‍ രാവണനും പ്രിയങ്ക ശൂര്‍പ്പണഖയുമാണ്! ജനം നേരിടേണ്ടത് ഇവര്‍ക്കെതിരെയാണ്; ബിജെപി നേതാവിന്റെ ‘ഉപമ’ വിവാദത്തില്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണ ചക്രം എങ്ങോട്ട് തിരിക്കണം എന്ന് തീരുമാനിക്കുന്നത് യുപിയിലെ സീറ്റുകളായിരിക്കും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാവണനോടും പ്രിയങ്ക ഗാന്ധിയെ ശൂര്‍പ്പണഖയോടും ഉപമിച്ച് ബിജെപി നേതാവ് സുരേന്ദ്ര സിങ്. പ്രധാനമന്ത്രി നരേന്ദ്രമോഡി രാമനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ വിശ്വാസികള്‍ രാവണനും ശൂര്‍പ്പണഖയ്ക്കുമെതിരെയാണ് പോരാടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

യുപിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് സുരേന്ദ്ര സിങ്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ രാമനോട് സാദൃശ്യപ്പെടുത്തി പട്നയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രസ്താവനയുമായി സുരേന്ദ്ര സിംങ് രംഗത്തെത്തിയത്. രാവണന്‍ ശൂര്‍പ്പണഖയെ ആദ്യം രാമന്റെയടുത്ത് അയച്ചത് പോലെയാണ് രാഹുല്‍ഗാന്ധി പ്രിയങ്കയെ യുപിയിലേക്ക് അയച്ചത്. ഇത് തിരിച്ചറിയണമെന്നും സുരേന്ദ്ര സിങ് ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണ ചക്രം എങ്ങോട്ട് തിരിക്കണം എന്ന് തീരുമാനിക്കുന്നത് യുപിയിലെ സീറ്റുകളായിരിക്കും. ഇത് മുന്നില്‍ കണ്ട് പ്രിയങ്ക ഗാന്ധിയെ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും നിയമിച്ചിരുന്നു. ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും അധിക്ഷേപിച്ച് കൊണ്ട് സുരേന്ദ്ര സിംങ് രംഗത്തെത്തിയത്. ബിജെപി നേതാവിന്റെ ഉപമ വന്‍ വിവാദത്തിലേയ്ക്കാണ് വഴിവെച്ചിട്ടുള്ളത്. നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.

Exit mobile version