കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചു

'നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ ഫലപ്രദമല്ലെന്ന് ഞങ്ങള്‍ കരുതുന്നു. കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും' രാജിവെച്ചതിന് ശേഷം മോഹനന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു

ന്യൂഡല്‍ഹി: ദേശിയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സ്വതന്ത്ര അംഗങ്ങളായ പിസി മോഹനന്‍, ജെവി മീനാക്ഷി എന്നിവര്‍ രാജി വെച്ചത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ (എന്‍എസ്‌സി) ആക്ടിങ് ചെയര്‍പേഴ്സണ്‍ കൂടിയാണ് പിസി മോഹനന്‍.

അതെസമയം ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നോട്ട് നിരോധനം, തൊഴില്‍ നഷ്ടം, തുടങ്ങി സര്‍ക്കാരിനെ പ്രതികൂലിച്ച നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ‘നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ ഫലപ്രദമല്ലെന്ന് ഞങ്ങള്‍ കരുതുന്നു. കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും’ രാജിവെച്ചതിന് ശേഷം മോഹനന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

2017 ജൂണിലാണ് ഇരുവരും സ്വതന്ത്ര അംഗങ്ങളായി കമ്മീഷനില്‍ ചേര്‍ന്നത്. 2020 വരെയായിരുന്നു ഇവരുടെ കരാര്‍ കാലാവതി. സ്വതന്ത്ര അംഗങ്ങളായ ഇവരുടെ രാജിയോടെ എന്‍എസ്‌സിയില്‍ അവശേഷിക്കുന്നത് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രിവാസ്തവ, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് എന്നിവരാണ്.

 

 

 

 

Exit mobile version