വിദേശത്ത് നിന്നെത്തി കാല്‍നൂറ്റാണ്ടോളം ഗോക്കളെ സംരക്ഷിച്ചു; വിദേശ വനിതയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ച് രാജ്യം! ഇതുവരെ പരിപാലിച്ചത് 1800ല്‍ അധികം അനാഥ പശുക്കളെ

സുദേവ് മാതാജി എന്നാണ് ഇവര്‍ നാട്ടില്‍ അറിയപ്പെടുന്നത്.

ആഗ്ര: വിദേശത്ത് നിന്നെത്തി കാല്‍നൂറ്റാണ്ടോളം ഗോക്കളെ സംരക്ഷിച്ച വിദേശ വനിതയ്ക്ക് രാജ്യത്തിന്റെ പത്മശ്രീ ബഹുമതി. ജര്‍മ്മന്‍കാരിയായ ഫ്രെഡറിക്കെ ഇറിന ബ്രൂണിങ്(61) ആണ് ബഹുമതിയ്ക്ക് അര്‍ഹത നേടിയത്. യുപിയിലെ മഥുരയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിച്ചതിനാണ് പുരസ്‌കാതം. ഇന്ത്യയില്‍ ‘പശു രാഷ്ട്രീയ’ത്തിനു പ്രാധാന്യം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇവര്‍ പശുവിനെ പരിപാലിച്ചിരുന്നു.

ഇതുവരെ 1800ല്‍ അധികം പശുക്കള്‍ക്കു ഫ്രെഡെറിക്കെ പരിപാലിച്ചിട്ടുണ്ട്. സുദേവ് മാതാജി എന്നാണ് ഇവര്‍ നാട്ടില്‍ അറിയപ്പെടുന്നത്. തന്റെ ഗോശാലയില്‍ 60 തൊഴിലാളികള്‍ ഉണ്ടെന്നും എല്ലാമാസവും അവരുടെ ശമ്പളം, കന്നുകാലികളുടെ തീറ്റ, മരുന്നുകള്‍ തുടങ്ങിയവയ്ക്കായി 35 ലക്ഷം രൂപയോളം ചെലവു വരുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

ചെറിയൊരു തൊഴുത്തുപോലെയായിരുന്നു ആരംഭം. ശേഷം രാധാകുണ്ഡില്‍ സുരഭി ഗോശാല നികേതന്‍ എന്ന പേരില്‍ ഗോശാല നിര്‍മ്മിക്കുകയായിരുന്നു. മാതാപിതാക്കളുടെ സ്വത്തുകൂടിയെടുത്താണ് അവര്‍ ഇതു കെട്ടിപ്പൊക്കിയത്. പ്രത്യേകം പരിചരണം ആവശ്യമുള്ള പശുക്കളെ പരിചരിക്കാന്‍ വേറിട്ട സ്ഥലങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് അറിയിച്ച അവര്‍ ഇന്ത്യയില്‍ ദീര്‍ഘകാലം താമസിക്കാനാവശ്യമായ വിസയോ പൗരത്വമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. ഇപ്പോള്‍ ഓരോ വര്‍ഷവും ഇവര്‍ വിസ പുതുക്കുകയാണ് ചെയ്യുന്നത്.

Exit mobile version