മീ ടൂ ക്യാംപെയിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ ഭാരതമാതാവിനെ വരച്ചുവെന്ന് ആരോപണം; ലയോള കോളേജിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം

വര്‍ഗീയ കലാപങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു

ചെന്നൈ: ലയോള കോളേജില്‍ നടന്ന ചിത്രപ്രദര്‍ശനം ഭാരതമാതാവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് കോളജിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. മീടു ക്യാമ്പയിനെ സൂചിപ്പിക്കുന്ന ചിത്രത്തില്‍ ഭാരത
മാതാവിനെ വരച്ചുവെന്നാണ് ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നത്.

ഏറ്റവും കൂടുതല്‍ കലാരൂപങ്ങള്‍ ഒരു വേദിയിലെത്തുന്നതിന്റെ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് വീതി വിരുധ വിഴ (സ്ട്രീറ്റ് അവാര്‍ഡ് ഫെസ്റ്റിവല്‍)യോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ ചിത്രപ്രദര്‍ശനം ലയോള കോളേജ് ഓള്‍ട്രനേറ്റ് മീഡിയ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ചത്. വര്‍ഗീയ കലാപങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തിയതിനെതിരെ ചെന്നൈ ഡിജിപിക്ക് ബിജെപി പരാതി നല്‍കിയിരിക്കുകയാണ്. കൂടാതെ, ചിത്രപ്രദര്‍ശനത്തിനെതിരെ നിരവധി ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. മോഡിയെയും ആര്‍എസ്എസിനെയും ഹിന്ദുക്കളെയും അവഹേളിക്കാനാണ് ഇത്തരത്തിലൊരു ചിത്ര പ്രദര്‍ശനമെന്നും ഹിന്ദുക്കളുടെ പാരമ്പര്യത്തെ അപമാനിച്ച് ആളുകളെ ക്രിസ്തീയ മതത്തിലേക്ക് മാറ്റുന്ന നക്‌സലുകളാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എച്ച് രാജ പറഞ്ഞു.

ചിത്ര പ്രദര്‍ശനം കണ്ട് തന്റെ രക്തം തിളയ്ക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സൗന്ദര്‍രാജന്‍ പ്രതികരിച്ചത്. വിഷയത്തില്‍ മാപ്പ് പറയാന്‍ ലയോള കോളജ് തയാറായില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ ബിജെപി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version