പാകിസ്താന്‍ സുപ്രീംകോടതിയില്‍ ബഞ്ച് പങ്കിട്ട് ജസ്റ്റിസ് ലോകൂര്‍

ചീഫ് ജസ്റ്റിസ്സായി ആസിഫ് സഈദ് ഖാന്‍ ഖോസ ചുമതലയേല്‍ക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ അത്യപൂര്‍വ്വമായ ബഞ്ച് കേസ് പരിഗണിച്ചത്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ ജഡ്ജി പാകിസ്താന്‍ സുപ്രീംകോടതിയുടെ ബഞ്ചിന്റെ ഭാഗമായി. ജസ്റ്റിസ് മദന്‍ ലോകൂര്‍ (റിട്ട.)ആണ് കഴിഞ്ഞദിവസം പാക് സുപ്രീംകോടതിയില്‍ ബഞ്ച് പങ്കിട്ടത്. ഇദ്ദേഹം മൂന്ന് കേസുകളില്‍ വാദം കേള്‍ക്കുകയും ചെയ്തു. ഏതാണ്ട് 45 മിനിറ്റു നേരത്തിനുള്ളില്‍ മൂന്ന് കേസുകള്‍ ഈ ബഞ്ച് പരിഗണിച്ചു.

ചീഫ് ജസ്റ്റിസ്സായി ആസിഫ് സഈദ് ഖാന്‍ ഖോസ ചുമതലയേല്‍ക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ അത്യപൂര്‍വ്വമായ ബഞ്ച് കേസ് പരിഗണിച്ചത്. പാകിസ്താന്റെ ഇരുപത്താറാമത് ചീഫ് ജസ്റ്റിസ്സായാണ് ഖോസ ഇന്നലെ ചുമതലയേറ്റത്.

ജസ്റ്റിസ് ലോകൂറിനെ കൂടാതെ, തുര്‍ക്കിഷ് റിപ്പബ്ലിക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസിന്റെ സുപ്രീംകോര്‍ട്ട് പ്രസിഡണ്ടായ നാരിന്‍ ഫ്രെഡി സെഫിക്, നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ ചീഫ് ജസ്റ്റിസ് കാസിം സന്നാ, കോമണ്‍വെല്‍ത്ത് ജുഡീഷ്യല്‍ എഡുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക പ്രസിഡണ്ട് ഇ ഓക്‌സനര്‍ എന്നിവരും ബഞ്ചിന്റെ ഭാഗമാകുകയുണ്ടായി. ഒരു കുറ്റം ചാര്‍ത്തലിനെതിരായ അപ്പീലും ഒരു ജാമ്യ ഹരജിയും ഒരു സിവില്‍ കേസുമാണ് ഈ ബഞ്ച് പരിഗണിച്ചത്. മൂന്നാമത്തെ കേസ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ഒത്തുതീര്‍പ്പില്‍ അവസാനിച്ചു.

ജസ്റ്റിസ് ലോകൂര്‍ തന്റെ ഭാര്യ സവിത ലോകൂറുമൊത്താണ് സ്ഥാനാരോഹണച്ചടങ്ങിനെത്തിയത്. പാക് ചരിത്രത്തിലിതാദ്യമായാണ് സ്ഥാനാരോഹണച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ജഡ്ജിമാരെല്ലാം ഒരു ബഞ്ചിന്റെ ഭാഗമാകുന്നതും കേസുകള്‍ പരിഗണിക്കുന്നതും.

2004 മുതല്‍ ഖോസയും ലോകൂറും നല്ല സുഹൃത്തുക്കളാണ്. ഒരു മികച്ച ന്യായാധിപനും നല്ലൊരു മനുഷ്യനുമാണ് ഖോസയെന്ന് ലോകൂര്‍ പറഞ്ഞു. അധികാരികളെ ചോദ്യം ചെയ്യുന്നതും വിവാദങ്ങളുണ്ടാക്കുന്നതും ഖോസയെ സംബന്ധിച്ചിടത്തോളം ഒരു പതിവാണ്. 2007ല്‍ ജസ്റ്റിസ് ഖോസയും മൂന്നംഗബഞ്ചിലെ അംഗങ്ങളും വീട്ടുതടങ്കലില്‍ അടയ്ക്കപ്പെട്ടിരുന്നു.

പര്‍വേസ് മുഷാറഫിന്റെ ഭരണകാലത്തായിരുന്നു ഇത്. ഭരണഘടനയെ അട്ടിമറിച്ചതിന് മുഷാറഫിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണമായിരുന്നു ഇത്.

Exit mobile version