ഇവിടെ ഈ ഗ്രാമങ്ങള്‍ 42 ദിവസം നിശബ്ദതയില്‍! ഇതിന്റെ പിന്നിലെ സത്യം ഇതാണ്

ഗോഷാല്‍, സോലാങ്, കോത്തി, ബുറുവ, മാജ്ഹച്ച്, പല്‍ചാന്‍ എന്നീ ഗ്രാമങ്ങളാണ് 42 ദിവസം നിശബ്ദത പാലിക്കുകയെന്ന ആചാരം പിന്തുടരുന്നത്.

ഷിംല: ശിശിരകാലത്ത് 42 ദിവസം നിശബ്ദതയില്‍ ജീവിക്കുന്ന കുറേ ഗ്രാമങ്ങളുണ്ട് ഹിമാചല്‍ പ്രദേശില്‍. ഗോഷാല്‍, സോലാങ്, കോത്തി, ബുറുവ, മാജ്ഹച്ച്, പല്‍ചാന്‍ എന്നീ ഗ്രാമങ്ങളാണ് 42 ദിവസം നിശബ്ദത പാലിക്കുകയെന്ന ആചാരം പിന്തുടരുന്നത്.

എല്ലാ വര്‍ഷവും മകരസംക്രാന്തി ദിവസം നിശബ്ദതയിലേക്ക് കൂപ്പുകുത്തുന്ന ഈ ഗ്രാമങ്ങള്‍ പിന്നീട് ശബ്ദമുഖരിതമാകുന്നത് മാഘമാസത്തിന്റെ അവസാനിക്കുമ്പോള്‍ മാത്രമാണ്.

42 ദിവസം നിശബ്ദത പാലിക്കുക എന്ന ആചാരത്തിനു പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് മടങ്ങിയ ദൈവങ്ങള്‍ ധ്യാനനിമഗ്‌നരായിരിക്കുന്ന സമയമാണിത്. ഭൂമിയില്‍ നിന്നുള്ള ശബ്ദം അവരുടെ ധ്യാനത്തിന് ഭംഗം വരുത്തും. അങ്ങനെ സംഭവിച്ചാല്‍ ദൈവങ്ങള്‍ക്ക് കോപം വരും. അത് പ്രദേശത്തു താമസിക്കുന്ന ജനങ്ങള്‍ക്കും അവരുടെ മൃഗസമ്പത്തിനും വിളകള്‍ക്കും ദൗര്‍ഭാഗ്യത്തിന് കാരണമാവുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഗ്രാമങ്ങള്‍ നിശബ്ദത പാലിക്കുന്നത്.

മാഘമാസത്തില്‍ നിശബ്ദത പാലിക്കുന്ന ആചാരം നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വരികയാണെന്ന് അവര്‍. ഈ സമയത്ത് സംഗീതം കേള്‍ക്കുകയോ ടിവി കാണുകയോ ഇല്ല. കൃഷിപ്പണി പോലും നിര്‍ത്തിവെയ്ക്കും. ശബ്ദമുണ്ടാക്കാന്‍ സന്ദര്‍ശകരെ പോലും അനുവദിക്കാറില്ല. നിശബ്ദതയുടെ ആചാരം മുന്‍ഗാമികളില്‍നിന്നാണ് അവര്‍ക്ക് ലഭിച്ചത്. മൊബൈലുകളും ലാന്‍ഡ്ലൈന്‍ ഫോണുകളും ഇക്കാലയളവില്‍ സൈലന്റ് ആക്കിവയ്ക്കാറാണ് പതിവ്.

Exit mobile version