മേഘാലയ ഖനി അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി; മൃതദേഹം പുറത്തെത്തിക്കുവാനുള്ള ശ്രമത്തില്‍ രക്ഷാപ്രവര്‍ത്തകര്‍

അപകടം നടന്ന് 12 ദിവസത്തിനു ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ഗുവാഹത്തി: മേഘാലയയിലെ അനധികൃതഖനിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കുവാനുള്ള ശ്രമം തുടരുകയാണ്.

ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലായിരുന്നു അപകടം. 15 തൊഴിലാളികളായിരുന്നു ഖനിയില്‍ കുടുങ്ങിപ്പോയത്. അപകടം നടന്ന് 12 ദിവസത്തിനു ശേഷമാണ് സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശക്തിയേറിയ പമ്പുസെറ്റുകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പ് ചെയ്തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ് ഇപ്പോഴും 350 അടിയായി തുടരുകയാണ്. ഇതും രക്ഷാപ്രവര്‍ത്തനത്തെ വലയ്ക്കുന്നുണ്ട്.

Exit mobile version