ഈ വര്‍ഷം മുതല്‍ തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പാക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം ഈ അധ്യയനവര്‍ഷം തന്നെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കുമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത തരത്തിലാകും ഇത് നടപ്പിലാക്കുക. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിനായി സര്‍വകലാശാലകളില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം സീറ്റുകള്‍ അധികമായി സൃഷ്ടിക്കേണ്ടിവരും. സംവരണം ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ നടപ്പാക്കും.

എന്നാല്‍ നിലവില്‍ ഉള്ള എസ്‌സി എസ്ടി വിഭാഗങ്ങള്‍ അടക്കമുള്ളവരെ സംവരണത്തെ ഇത് ബാധിക്കില്ല. സ്വകാര്യ സ്ഥാപനങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കും. വരുന്ന ഒരാഴ്ചക്കുള്ളില്‍ എത്ര സീറ്റുകള്‍ അധികമായി സൃഷ്ടിക്കുമെന്ന് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാകില്ല. അതേസമയം രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

Exit mobile version