അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്: ക്രിസ്റ്റ്യന്‍ മിഷേലിന് ബന്ധുക്കളോട് സംസാരിക്കാന്‍ അനുമതി

ഡല്‍ഹി പ്രത്യേക സിബിഐ കോടതിയുടെതാണ് നടപടി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിന് ഫോണില്‍ ബന്ധുക്കളോട് സംസാരിക്കാന്‍ അനുമതി. ഡല്‍ഹി പ്രത്യേക സിബിഐ കോടതിയുടെതാണ് നടപടി. ആഴ്ചയില്‍ 15 മിനിറ്റ് ബന്ധുക്കളോട് സംസാരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

യുപിഎ ഭരണകാലത്തെ വമ്പന്‍ അഴിമതി ആരോപണങ്ങളിലൊന്നാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി. വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്താണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് എന്ന ലണ്ടനിലെ കമ്പനിയുമായി കരാറിലായത്. അഗസ്തയുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്പനി അധികൃതര്‍ വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളുമായും വ്യോമസേനാ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടുവെന്നും ഇതിന് ഇടനില നിന്നതു മിഷേലാണെന്നും ആരോപിക്കപ്പെടുന്നു. ഇതേതുടര്‍ന്ന് 2013-ല്‍ കേന്ദ്രം കരാര്‍ റദ്ദു ചെയ്തിരുന്നു.

Exit mobile version