റോഡ് പണിയിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു, മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തി, റോഡ് കരാറുകാരന്‍ പിടിയില്‍

ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. റോഡ് കോണ്‍ട്രാക്ടറായ സുരേഷ് ചന്ദ്രാകറിനെയാണ് ഹൈദരബാദില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്.

33 കാരനായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം റോഡ് കോണ്‍ട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ റോഡ് കരാറുകാരന്റെ സഹോദരന്മാര്‍ പിടിയിലായിരുന്നു. തിങ്കളാഴ്ചയാണ് കേസിലെ പ്രധാന പ്രതി പിടിയിലായത്.

ഛട്ടന്‍ പാറയിലെ സുരേഷിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കിലായിരുന്നു മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ യുവ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 1നായിരുന്നു മുകേഷ് ചന്ദ്രക്കറിനെ കാണാതായത്.

തല, വയറ്, നെഞ്ച്, ശരീരത്തിന് പുറത്തും മര്‍ദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. മുകേഷിനെ കാണാതായി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുകേഷിന്റെ മൊബൈല്‍ ഫോണ്‍ ടവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഡിസംബര്‍ 25 പ്രസിദ്ധീകരിച്ച വാര്‍ത്തയേ തുടര്‍ന്ന് ബിജാപൂരിലെ റോഡ് നിര്‍മ്മാണത്തിലെ തകരാറിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചതിലെ പക മൂലമാണ് കൊലപാതകമെന്നാണ് ലഭ്യമാകുന്ന വിവരം.

Exit mobile version